തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന് 14,155 രൂപയായി.
പവന് 3680 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,240 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ 5000 ഡോളറിന് മുകളിലായിരുന്ന സ്വർണ്ണവില 4875 ഡോളറിലേക്ക് ഇടിഞ്ഞതാണ് കേരളത്തിലെ വിപണിയിലും വലിയ പ്രതിഫലനമുണ്ടാക്കിയത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഇനിയും കുറഞ്ഞേക്കുമെന്നാണ് സൂചന.
മറ്റ് കാരറ്റുകളിലും ഇന്ന് വലിയ വിലക്കുറവ് പ്രകടമാണ്. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 11,630 രൂപയും പവന് 93,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9,060 രൂപയും പവന് 72,480 രൂപയുമായി വില താഴ്ന്നു. 9 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5,840 രൂപയും പവന് 46,720 രൂപയുമാണ് വില. സ്വർണ്ണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്, ഗ്രാമിന് 300 രൂപയായാണ് വെള്ളി വില താഴ്ന്നിരിക്കുന്നത്.
സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞു. ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് 3,00,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 300 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.
ഡോളർ നിരക്ക് മെച്ചപ്പെട്ടുവരുന്നതും സ്വർണ്ണവില താഴാൻ പ്രധാന കാരണമായിട്ടുണ്ട്. നിലവിൽ ഡോളർ സൂചിക 97.77 എന്ന നിരക്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യം 90.45 എന്ന നിലയിലുമാണ്. രൂപയുടെയും ഡോളറിന്റെയും മൂല്യവ്യത്യാസം പരിഗണിച്ചാണ് ജ്വല്ലറി വ്യാപാരികൾ വില നിശ്ചയിക്കുന്നത് എന്നതിനാൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഉച്ചയ്ക്ക് ശേഷവും വിലയിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്.
ആഗോള വിപണിയിൽ ഓഹരി സൂചികകൾ ശക്തമായി മുന്നേറുന്നതും സ്വർണവിലയിൽ ഇടിവിന് വഴിയൊരുക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം തിരയുന്ന പ്രവണത കുറയുമ്പോൾ വില താഴ്ന്നേക്കാം.



