പശ്ചിമ ബംഗാളിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷക കൂടിയായ മമത ഇന്ന് വക്കീല്‍ കുപ്പായമണിഞ്ഞ് കോടതിയിൽ. എസ് ഐ ആറിനെതിരായ ഹരജിയില്‍ നേരിട്ട് ഹാജരാകാന്‍ മമത അനുമതി തേടിയിരുന്നു. കോടതി അനുമതി നല്‍കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
ബംഗാളിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്നാണ് മമതാ ബാനര്‍ജി നല്‍കിയ ഹരജിയിലെ ആരോപണം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്.
ഇതേ വിഷയമുന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സും കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനര്‍ജി പുതിയ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.



