ശബരിമല സ്വർണക്കൊള്ളയിൽ പ്രധാന സിപിഎം നേതാക്കളായ രണ്ട് ദേവസ്വംബോർഡ് പ്രസിഡൻറുമാർ ജയിലിലായിട്ടും അവർക്കെതിരേ നടപടി എടുക്കില്ലെന്ന വാശിയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പൻ്റെ സ്വർണം കവർന്ന കേസിൽ എസ്പെ്ഐടി അന്വേഷിച്ച് തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് ജയിലിൽ കിടക്കുന്ന, കോടതി ജാമ്യം നിഷേധിച്ച, പ്രതികൾക്കെതിരേപോലും നടപടി എടുക്കാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയുടെ മീതേ അതിശക്തമായ സമ്മർദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. പരമാവധി വൈകിക്കാനേ പറ്റുകയുള്ളൂ.
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുത് എന്ന സമ്മർദം എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. കാരണം, കടകംപള്ളിയുടെ പേര് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷത്തിന്റെ പക്കലും കടകംപള്ളിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്. ചോദ്യംചെയ്യൽ, തിരഞ്ഞെടുപ്പ് കാലത്ത് അജണ്ടയാകാതിരിക്കാൻ വൈകിക്കാൻ പരമാവധി നോക്കുകയാണ്, സതീശൻ ആരോപിച്ചു.



