എറണാകുളം: പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചതെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനു വേണ്ടി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ചൊവ്വാഴ്ച പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം വേടന്റെ ഫ്ലാറ്റില്‍ എറണാകുളം ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകിയിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്
ഇതിനിടെ, വേടന്റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും വാക്കത്തിയും പൊലീസ് കണ്ടെടുത്തു. ആയുധ നിയമപ്രകാരവും വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കേസെടുക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ലാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.