തിരുവനന്തപുരം :- സംസ്ഥാനത്ത് വീടുകളിൽ നേരിട്ടെത്തിയും സുരക്ഷിതമായ കേന്ദ്രങ്ങളിലൂടെയും ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി, ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായ മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റു മാലിന്യത്തിനൊപ്പം കളയുന്നതും മനുഷ്യന്റെയും ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി, ആദ്യം കോഴിക്കോട് കോർപ്പറേഷനിലും ഉള്ള്യേരി പഞ്ചായത്തിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഉപയോഗമല്ലാത്ത മരുന്നുകൾ ഇടാനായി ഒരുക്കിയ ഡ്രോപ്പ് ബോക്സ് കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
നിശ്ചിത മാസങ്ങളില്‍ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതാണ്. കൂടാതെ പെര്‍മനന്റ് കളക്ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകള്‍ മുന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള Kerala Enviro Infrastructure Limited (KEIL) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ്.