കോയമ്പത്തൂരിലെ വ്യവസായിയെ കബളിപ്പിച്ച് 3 കോടി രൂപ തട്ടിയെടുത്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ മുതലമട സ്വദേശിയും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ഉടമയുമായ സുനിൽ ദാസ് (63) ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ പിളമേട് പ്രദേശത്തെ പേരു വെളിപ്പെടുത്താത്ത ഒരു വ്യവസായിൽ നിന്നാണ് മൂന്നു കോടി രൂപ സുനിൽദാസ് തട്ടിയത്.
താൻ കേരളത്തിൽ നടത്തുന്ന ട്രസ്റ്റിന് റിസർവ് ബാങ്ക് 3.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും തുക പിൻവലിക്കാൻ മൂന്ന് കോടി രൂപ നൽകണമെന്നും അദ്ദേഹം വ്യവസായിയോട് പറഞ്ഞു കമ്പിളിപ്പിക്കുകയായിരുന്നു. ആർബിഐ പണം അനുവദിച്ചു എന്ന വ്യാജേന കത്തും ഉണ്ടാക്കി. ഇത് ശരിയാണെന്ന് വിശ്വസിച്ച് വ്യവസായി സുനിൽ ദാസിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകി.
ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ സുനിൽദാസിൽ സംശയം തോന്നിയ വ്യവസായി കോയമ്പത്തൂർ ക്രൈംബ്രാഞ്ച് പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മധുരയിൽ താമസിച്ചിരുന്ന സുനിൽ ദാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതുപോലെ നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.