Friday, October 18, 2024
Homeകേരളംഅതിതീവ്ര മഴ തുടരുന്നു; വയനാട് ജില്ലയിൽ കാലവർഷം ശക്തം, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ.

അതിതീവ്ര മഴ തുടരുന്നു; വയനാട് ജില്ലയിൽ കാലവർഷം ശക്തം, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട് ജില്ലയിൽ കാലവർഷം ശക്തമാണ്. വയനാട്, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.അതേസമയം, റോഡ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുകയാണ്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു.

പാലക്കാട് മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനം തുടരുകയാണ്. വെള്ളച്ചാട്ടത്തിലേക്കും പ്രവേശനമില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്.
മാവൂർ, മുക്കം, തടമ്പാട്ട്താഴം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 36 പേരാണ് ഇതുവരേ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്.
ജില്ലയിൽ 30 വീടുകളാണ് ഇന്നലെ ഭാഗികമായി തകർന്നത്. നിരവധി കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു.ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കണ്ണൂരിൽ ഇടവിട്ട് കാറ്റും മഴയും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കക്കാട് പുഴ കരകവിഞ്ഞൊഴുകി. കക്കാട് മുണ്ടയാട് റോഡിൽ വെള്ളക്കെട്ട് തുടരുന്നു.കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റോഡിൽ ഒന്നാം വളവിൽ ഇന്നലെ രാത്രി മണ്ണിടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം പുലർച്ചെയോടെ പുന:സ്ഥാപിച്ചു.കനത്ത മഴയിൽ തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നദികളിലെ ജലനിരപ്പ് കൂടി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.ചെന്ത്രാപ്പിന്നിയിൽ തോട് കവിഞ്ഞ് ദേശീയ പാതക്ക് കുറുകെ ഒഴുകുകയാണ്. എസ്.എൻ. വിദ്യാഭവന് സമീപം കാന കവിഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിട്ടുണ്ട്.ചെന്ത്രാപ്പിന്നി വില്ലേജിന് കിഴക്കോട്ടുള്ള സർദാർ റോഡ്, സർദാർ – ഓൾഡ് പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്ത്രാപ്പിന്നി പപ്പടം കോളനി, വില്ലേജ് ഓഫീസ് കിഴക്ക്, ചെന്ത്രാപ്പിന്നി സെന്റർ കിഴക്ക്, ശ്രീമുരുകൻ തിയറ്റർ തെക്ക് എന്നിവിടങ്ങളിൽ വിടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

22 ഓളം വീടുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇവർ ബന്ധുവീടുകളിലേക്കും മറ്റുമായി താമസം മാറി. കൈപ്പമംഗലം സലഫി സെന്ററിന് വടക്ക് ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.ഈ ഭാഗത്ത് 15 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ളവർ ബന്ധുവീടുകളിലേക്കും, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മാറിയതായി വാർഡ് മെമ്പർ പി.എം.എസ് ആബിദീൻ പറഞ്ഞു. പൊരിങ്ങൽ കുത്ത് ഡാം തുറന്നു വിട്ടിരിക്കുന്നതിനാൽ ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കൂടി.
ആലപ്പുഴ ജില്ലയിൽ കിഴക്കൻവെള്ളത്തിന്റെ വരവോടെ അപ്പർ കുട്ടനാട് മേഖലയിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എൻഡിആർഎഫ് സംഘം ഇന്നലെ വൈകീട്ട് അപ്പർ കുട്ടനാട് മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments