Saturday, September 21, 2024
Homeഇന്ത്യആന്ധ്രയിലും തെലങ്കാനയിലും പ്രളയം: ആന്ധ്രായിൽ 5 പേർ മരിച്ചു, നിരവധി ട്രെയിനുകൾ റദ്ദാക്കി

ആന്ധ്രയിലും തെലങ്കാനയിലും പ്രളയം: ആന്ധ്രായിൽ 5 പേർ മരിച്ചു, നിരവധി ട്രെയിനുകൾ റദ്ദാക്കി

ഹൈദരാബാദ്:  ആന്ധ്രാ പ്രദേശും തെലങ്കാനയും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയിൽ മുങ്ങി. ഇരു സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇടമുറിയാതെ തുടരുന്ന മഴ വൻ പ്രളയത്തിന് ഇടയാക്കി. നിരവധി വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി.

പ്രളയത്തെ തുടർന്ന് സൗത്ത് സെൻട്രൽ റെയിൽവേ ഇരു സംസ്ഥാനങ്ങലിലുമായി 99 ട്രെയിനുകൾ പൂർണായി റദ്ദാക്കുകയും നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 54 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു.

ആന്ധ്രയിൽ മഴക്കെടുതിയിൽ അഞ്ചുപേ‍ർ മരിച്ചു. അഞ്ച് ജില്ലകളിലെ 294 ഗ്രാമങ്ങളിൽ നിന്നുള്ള 13,227 പേരെ വീടുകളിൽനിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അംബാപുരം, നൈനാവാരം, നുണ്ണ, പതപാട് ഗ്രാമങ്ങൾ പൂ‍ർണമായും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ പോലീസ്, എൻഡിആ‍ർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 600 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി.

ആന്ധ്രാ പ്രദേശ്, ദക്ഷിണ ഒഡീഷ തീരങ്ങളിൽ കഴി‍ഞ്ഞ രണ്ട് ദിവസമായി ന്യൂനമ‍ർദം തുടരുന്നതാണ് ആന്ധ്രയിലും തെലങ്കാനയിലും ശക്തമായ മഴയ്ക്ക് കാരണം. ഞായറാഴ്ച രാവിലെ ന്യൂനമ‍ർദം വടക്കുപടിഞ്ഞാറൻ മേഖലയിലേക്ക് മാറിയിരുന്നു. അടുത്ത 24 മണിക്കൂറിനകം ന്യൂനമ‍ർദം ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ദക്ഷിണ ഭാഗത്തേക്കും വിദർഭയിലേക്കും നീങ്ങുമെന്നും പിന്നീട് ദുർബലമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ആന്ധ്രയിലെ കാലാവസ്ഥ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഡ്രോൺ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നി‍ർദേശം നൽകി.

തെലങ്കാനയിൽ ഹൈദരാബാദിലും വിജയവാഡയിലും മറ്റ് ഭാഗങ്ങളിലും പെയ്ത അതിശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കി. നാൽഗൊണ്ട, സുര്യപേട്ട് ജില്ലകളിൽ ശനിയാഴ്ച മുതൽ മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. റോഡുകളിൽ വെള്ളം കയറിയത് ഗതാഗതവും താറുമാറാക്കി. ഹുസൂർനഗർ, കൊടാട് മണ്ഡലങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഖമ്മം ജില്ലയിലെ 110 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായത് സാഹചര്യം ഗുരുതരമാക്കുന്നു.

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറടക്കം 119 പേർ കെട്ടിടങ്ങളിൽ കുടുങ്ങി. ചെന്നൈ, വിശാഖപട്ടണം, അസം എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിആർഎഫ് സംഘം കൂടി സംസ്ഥാനത്തേക്ക് എത്തും.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേ‍ർത്തു സാഹചര്യം വിലയിരുത്തി. അതാത് മേഖലകളിലെ എംഎൽഎമാരും എംഎൽസിമാരും എംപിമാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.

സംസ്ഥാനത്തെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹൈദാരാബാദ് – വിജയവാഡ ദേശീയപാതയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. മഹാബുബബാദിൽ കാർ ഒഴുക്കിൽപെട്ട് യുവ ശാസ്ത്രജ്ഞ മരിച്ചു. ഇവരുടെ പിതാവിനെ കാണാതായി. ഖമ്മം ജില്ലയിൽ വീട് തകർന്ന് രണ്ടുപേരെ കാണാതായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments