Saturday, September 21, 2024
Homeഅമേരിക്കപ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചർച്ച :- റഷ്യൻ പട്ടാളത്തിലുള്ള മുഴുവൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചർച്ച :- റഷ്യൻ പട്ടാളത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കും

മോസ്കോ: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ റഷ്യൻ പട്ടാളത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കാൻ തീരുമാനം. പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ മോദി ആവശ്യം ഉയർത്തിയതിനെ തുടർന്നാണ് റഷ്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി.

മികച്ച വരുമാനുള്ള ജോലി മോഹിച്ച് ഏജൻ്റ് മുഖാന്തരം റഷ്യയിലെത്തിയ ഇന്ത്യക്കാരാണ് തട്ടിപ്പിനിരയായി റഷ്യൻ പട്ടാളത്തിനൊപ്പം തുടരുന്നത്. ഏകദേശം 24 ഓളം ഇന്ത്യക്കാരാണ് തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ട്. മലയാളികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ആദ്യം പഞ്ചാബ്, ഹരിയാന സ്വദേശികളായ നിരവധി പേർ റഷ്യൻ സേനയുടെ യൂണിഫോം ധരിച്ച് മോചനത്തിനുള്ള സഹായം അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. തട്ടിപ്പുകാരായ ഏജൻ്റുമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തിയിരുന്നു. വിവിധ ഏജൻസികൾ മുഖേന ഏകദേശം 35 ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ഏജൻസികൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയത്.

റഷ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ അത്താഴവിരുന്നൊരുക്കി. വിരുന്നിടെ, മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിൽ മോദിക്ക് പുടിൻ അഭിനന്ദനം അറിയിച്ചു. പുടിനുമായി ചർച്ച നടത്തുന്ന ചിത്രങ്ങൾ മോദി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

തലസ്ഥാനമായ മോസ്കോയിലെ വ്നുക്കോവോ 2 വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ വരവേൽക്കാൻ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് എത്തിയത് ആഗോളതലത്തിൽ ചർച്ചയായി. പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞാൽ രണ്ടാമനാണ് മാന്റുറോവ്. അടുത്തിടെ റഷ്യയിലെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷി ചിൻ പിങ്ങിനെ സ്വീകരിക്കാനെത്തിയത്

മാന്റുറോവിനേക്കാൾ താഴ്ന്ന റാങ്കുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. ആചാരപരമായ സ്വീകരണങ്ങൾക്ക് ശേഷം ഒരേ കാറിലാണ് മോദിയും മാൻ്റുറോവും ഹോട്ടലിലേക്ക് തിരിച്ചത്.റഷ്യൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച മോദി പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തും. 22-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിനൊപ്പം മോദി അധ്യക്ഷത വഹിക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെൻ്റ് ആൻഡ്രൂ പുരസ്കാരവും മോദി ഏറ്റുവാങ്ങും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments