പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ വീട്ടമ്മയുടെ വാട്ട്സ്ആപ്പിലേക്ക് അർധരാത്രി അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. പ്രതിയെ ഏനാത്ത് പോലീസാണ് പിടികൂടിയത്. മെയ് 12 നാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി 40 കാരിയുടെ ഫോണിലേക്ക് രാത്രി പന്ത്രണ്ടു മണിയോടു കൂടി 140 ലധികം അശ്ലീല ദൃശ്യങ്ങളാണ് അയച്ചത്.
അടുത്ത ദിവസം രാവിലെ ഏഴ് മണിയോട് കൂടിയാണ് വീട്ടമ്മ ദൃശ്യങ്ങൾ കണ്ടതെന്ന് പോലീസ് പറയുന്നു. ഉടൻ തന്ന അടുത്ത ബന്ധുക്കളെ വിവരമറിയിച്ച ശേഷം പ്രതിയുടെ ഫോൺ നമ്പരിലേക്ക് വിളിച്ചു. തനിക്ക് മെസെഞ്ചറിൽ വീട്ടമ്മയുടെ ഫോൺ നമ്പർ ആരോ ഇട്ടുതന്നുവെന്നും തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നുമാണ് പ്രതി നൽകിയ മറുപടി.പിന്നാലെ ഏനാത്ത് പോലീസിൽ പരാതി നൽകുയായിരുന്നു. തന്റെ ഫോൺ നമ്പർ യുവാവിന് ആരാണ് നൽകിയതെന്ന് അറിയില്ലെന്ന് വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു
കേസിൽ എസ് സിപിഓ ഷൈൻ കുമാർ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ബിഎൻഎസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പോലീസ് ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു