ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെ ഒരു നായ തന്നെയാണ് ആക്രമിച്ചത് എന്ന് പറയുന്നു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മൂന്നാർ ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായയാണ് വിനോദസഞ്ചാരികളെയടക്കം ആക്രമിച്ചത്. ഭക്ഷണം കഴിച്ച് കടയ്ക്കു മുൻപിൽ നിൽക്കുകയായിരുന്നു ആളുകളെ ആദ്യം ആക്രമിച്ചു. തുടർന്ന് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയവരെയും, കച്ചവടക്കാരെയും നാട്ടുകാരെയും മാറിമാറി തെരുവുനായ ആക്രമിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ നിലവിൽ 16 പേർ പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടുണ്ട്. മൂന്നാർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് തെരുവ് നായ ശല്യം നിയന്ത്രിക്കുവാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നുള്ളതാണ് നാട്ടുകാരുടെ ആക്ഷേപം. വിനോദസഞ്ചാര മേഖലയായതുകൊണ്ട് തന്നെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ വേണ്ടരീതിയിൽ സംസ്കരിക്കാനും നടപടി സ്വീകരിക്കുന്നില്ല.
മാലിന്യങ്ങളിൽ നിന്ന് ആവശ്യത്തിന് തീറ്റ ലഭിക്കുന്നതിനാൽ തെരുവ് നായകളുടെ എണ്ണം ദിനംപ്രതി മൂന്നാറിൽ വർദ്ധിക്കുകയാണ്. പെരിയാവാരൈ സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.