ഇന്ത്യൻ നാവിക സേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ടാമത് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പല്‍ (എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി) ബിവൈ 530 – മണപ്പാടിന്റെ നിര്‍മാണ പദ്ധതിയ്ക്ക് അടിമരം സ്ഥാപിക്കൽ കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ നാവികസേന യുദ്ധക്കപ്പല്‍ നിര്‍മാണ-നിര്‍വഹണ വിഭാഗം വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാധന്‍ നിര്‍വഹിച്ചു.
സിഎസ്‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഇന്ത്യൻ നാവികസേന സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പല്‍ നിര്‍മാണ – നിര്‍വഹണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ വിശാൽ ബിഷ്‌ണോയ്, ദക്ഷിണ നാവിക കമാൻഡ്, നാവികസേന ആസ്ഥാനത്തെ ഫ്ലാഗ് ഓഫീസർമാർ, സിഎസ്‌എൽ സാങ്കേതികം ധനകാര്യ, നിര്‍വഹണ വിഭാഗം ഡയറക്ടര്‍മാര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചിയിലെ യുദ്ധക്കപ്പൽ നിര്‍മാണവിഭാഗം സൂപ്രണ്ട്, ഇന്ത്യൻ നാവികസേനയുടെയും സിഎസ്‌എല്ലിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി (ഡിഎൻവി) പ്രതിനിധികൾ, സിഎസ്‌എൽ ഉദ്യോഗസ്ഥർ, മേല്‍നോട്ടക്കാര്‍, തൊഴിലാളികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2019 ഏപ്രിൽ 30 നാണ് പ്രതിരോധ മന്ത്രാലയവും (എംഒഡി) കൊച്ചി കപ്പല്‍നിര്‍മാണശാല ലിമിറ്റഡും (സിഎസ്എല്‍) എട്ട് (08) എഎസ്ഡബ്ല്യു എസ്‌ഡബ്ല്യുസി കപ്പലുകൾ നിർമിക്കാന്‍ കരാർ ഒപ്പുവെച്ചത്.
ഇന്ത്യൻ നാവികസേനയുടെ അഭയ് ക്ലാസ് എഎസ്ഡബ്ല്യു യുദ്ധക്കപ്പലുകള്‍ക്ക് പകരമായി മാറുന്ന മാഹെ ക്ലാസ് കപ്പലുകൾ തീരദേശമേഖലയിലെ അന്തർവാഹിനി പ്രതിരോധ പ്രവർത്തനങ്ങളും തീവ്രത കുറഞ്ഞ സമുദ്ര ദൗത്യങ്ങളും (എല്‍ഐഎംഒ), ഉപരിതല നിരീക്ഷണമടക്കം മൈൻ ലെയിംഗ് ദൗത്യങ്ങളും ഏറ്റെടുക്കാന്‍ രൂപകൽപന ചെയ്‌തവയാണ്. ഈ കപ്പലുകൾക്ക് പരമാവധി 25 നോട്ട് വേഗവും 1800 നോട്ടിക്കൽ മൈൽ വരെ ദൂരം കൈവരിക്കാനും കഴിയും.
അന്തര്‍ജല നിരീക്ഷണത്തിന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സോണാര്‍ സംവിധാനങ്ങള്‍ കപ്പലുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. “ആത്മനിർഭർ ഭാരതി”ന് കീഴിൽ ഉന്നതനിലവാര സാങ്കേതിക തീവ്ര യുദ്ധക്കപ്പലുകൾ നിർമിക്കാന്‍ രാജ്യം കൈവരിച്ച കഴിവിന്റെയും സാമര്‍ഥ്യത്തിന്റെയു്ം മികച്ച ഉദാഹരണമാണിത്.