Friday, September 20, 2024
Homeകേരളംവോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം - ജില്ലാ കളക്ടര്‍

വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്.

രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരാണുള്ളത്. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെയാണുള്ളത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശ സജ്ജമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശ, സര്‍വീസ് വോട്ട് എണ്ണുന്നതിനു മുന്‍പായി സ്‌കാനിംഗിനു വേണ്ടി ഒരു ഹാളിലായി 14 മേശ എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലേയും ഇവിഎമ്മുകള്‍ എണ്ണുന്നതിനായി 14 മേശ വീതം ക്രമീകരിച്ചിരിക്കുന്നു.

ഇവിഎം, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് മേശയിലേക്ക് സ്ഥാനാര്‍ഥിക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കാം. ഓരോ സ്ഥാനാര്‍ഥിയ്ക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും റിട്ടേണിംഗ് ഓഫീസറുടെ ടേബിളില്‍ കൗണ്ടിംഗ് പ്രക്രിയ വീക്ഷിക്കാം. കൗണ്ടിംഗ് ഏജന്റുമാരെ അവര്‍ക്കായി അനുവദിച്ചിട്ടുള്ള എല്‍എസി/മേശ നമ്പര്‍ വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കുന്നതല്ല.
കൗണ്ടിംഗ് ഏജന്റ് ഐ.ഡി കാര്‍ഡും ഫോറം 18 ന്റെ പകര്‍പ്പും കയ്യില്‍ സൂക്ഷിക്കണം. കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ അനുവദിക്കുന്ന ബാഡ്ജ് കയ്യില്‍ കരുതണം. ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുകയെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി വി അജിത്ത്, തിരുവല്ല എആര്‍ഒ സഫ്‌ന നസറുദ്ദീന്‍, അടൂര്‍ എആര്‍ഒ വി. ജയമോഹന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

പോസ്റ്റല്‍ വോട്ടുകള്‍ 13,789 എണ്ണം
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ള ആകെ പോസ്റ്റല്‍ വോട്ട് 13,789. ഇതില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ 9,657 വോട്ടും, ഭിന്നശേഷിക്കാരുടെ 2,035 വോട്ടുകളും, അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 446 വോട്ടുകളും പോളിംഗ് ഓഫീസര്‍മാരുടെ 1651 വോട്ടുകളുമാണ് ഇതില്‍ ഉള്ളത്. 4256 ബാലറ്റുകള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേന അയച്ചതില്‍ 1977 എണ്ണം ഇതുവരെ തിരികെ ലഭിച്ചു. നാലിന് രാവിലെ എട്ടുവരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ എണ്ണുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടുവാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.

മൊബൈല്‍ ഫോണ്‍ അനുവാദം ഒബ്സര്‍വര്‍ക്ക് മാത്രം വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക റൂം ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും. ഏതു സാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല.

കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ നല്‍കാനായി മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ ഫലം തല്‍സമയം അപ്ലോഡ് ചെയ്യുന്നത് എന്‍കോര്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. അറുനൂറോളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ അവസാനഘട്ട റാന്റമൈസേഷന്‍ തെരഞ്ഞെടുപ്പു ദിവസം രാവിലെ അഞ്ചിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments