Friday, October 4, 2024
Homeകേരളംനിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി: എംഎൽഎ പി വി അൻവറിൻ്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി: എംഎൽഎ പി വി അൻവറിൻ്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിർമാണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

ഈ സമ്മേളനത്തിൽ 9 ദിവസമാണ് സഭ ചേരാൻ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയും.

സമ്മേളന കാലയളവിൽ ബാക്കി എട്ട് ദിവസങ്ങളിൽ ആറു ദിവസങ്ങൾ സർക്കാർ കാര്യങ്ങൾക്കും രണ്ട് ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബർ 18ന് നടപടികൾ പൂർത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയും  ചെയ്യുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് പുതിയ ഇരിപ്പിടമാകും ഒരുക്കുക. അൻവറിൻ്റെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫിനു സമീപമാണ് അന്‍വറിന്റെ ഇരിപ്പിടം. അതേസമയം അൻവർ ഇന്ന് സഭയിൽ എത്തിയേക്കില്ലെന്നാണ് റിപ്പോർട്ട്.

ദ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (അമന്റ്മെൻഡ്) ബിൽ (ബിൽ നം.179), 2023ലെ കേരള കന്നുകാലി പ്രജനന ബിൽ (ബിൽ നം. 180), ദ കേരള പബ്ലിക് സർവീസ് കമ്മീഷൻ (അഡീഷണൽ ഫങ്ഷൻസ് ആസ് റെസ്പെക്ട്സ് സേർട്ടൺ കോർപ്പറേഷൻസ് ആൻഡ് കമ്പനീസ്) അമന്റ്മെൻഡ് ബിൽ 2024 (ബിൽ നം.190), കേരള ജനറൽ സെൽസ് ടാക്സ് (അമന്റ്മെൻഡ്) ബിൽ 2024 (ബിൽ നം.191), 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ (ബിൽ നം. 213), ദ പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് (അമന്റ്മെൻഡ്) ബിൽ 2022 (ബിൽ നം.107) എന്നിവയാണ്.

കൂടാതെ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകൾ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബർ 4ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ നിയമവകുപ്പിന്റെ സഹകരണത്തോടെ ഭരണഘടനാ നിർമ്മാണ സഭയുടെ ഡിബേറ്റ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു പ്രൊജക്ട് 2022 മെയിൽ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭ ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ച ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവർത്തനം നടപ്പാക്കുന്നത്.

ഉദ്യോഗസ്ഥ തലങ്ങളിൽ തയ്യാറാക്കുന്ന പരിഭാഷ പരിശോധന നടത്തുന്നതിനായി മുൻ നിയമസഭാ സെക്രട്ടറി ഡോ. എൻകെ ജയകുമാർ ചെയർമാനായും നിയമസഭാ സെക്രട്ടറി കൺവീനറായും ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. ഈ പ്രൊജക്ടിൽ ഭരണഘടനാ നിർമാണ സഭയിലെ ആകെ 167 ദിവസങ്ങളിലെ ഡിബേറ്റ്‌സുകളാണ് പരിഭാഷപ്പെടുത്തുന്നത്.

നിലവിൽ 09.12.1946 മുതൽ 02.05.1947 വരെയുള്ള തീയതികളിൽ ആകെ 21 ദിവസങ്ങളിലായി, ഭരണഘടനാ നിർമ്മാണ സഭയിൽ നടന്ന ഡിബേറ്റുകളുടെ പരിഭാഷ തയ്യാറായി വരുന്നു. പരിഭാഷയുടെ ആദ്യ വാല്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്യാനാണുദ്ദേശിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments