‘നമസ്കാരം…. എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്ക് സ്വാഗതം ….
നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞു പോയ വാചകമാണിത്. വേറിട്ട ശബ്ദവും നിറഞ്ഞ പുഞ്ചിരിയുമായ് ജനമനസ്സുകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം ടി എൻ ഗോപകുമാർ എന്ന ടി എൻ ജി. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ….
മലയാളത്തിലെ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യപ്പെട്ട കണ്ണാടിയിലൂടെയാണ് ടി എൻ ജി ജനഹൃദയങ്ങളിൽ എത്തിച്ചേർന്നത്. ആരാലും കാണാതേയും അറിയാതേയും പോയ വ്യക്തികളെ കണ്ടെത്തുകയും,
നിരാലംബരായ ആയിരങ്ങൾക്ക് താങ്ങായും, അവഗണിക്കപ്പെട്ടവരുടെ വേദനകൾ നമുക്ക് മുന്നിൽ എത്തിക്കുകയും, അർഹതപ്പെട്ടവർക്ക് ധനസഹായം ലഭ്യമാക്കുകയു ചെയ്യുന്ന ജനങ്ങളുടെ നേരെ തിരിച്ചു വച്ച കണ്ണാടിയിരുന്നു അദ്ദേഹം .
1957 ൽ കന്യാകുമാരിയിലെ ശുചീന്ദ്രത്ത് വട്ടപ്പല്ലിമഠം പി നീലകണ്ഠ ശർമയുടെയും എൽ തങ്കമ്മയുടെയും മകനായ് ജനിച്ചു.. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആംഗല സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.അതിനു ശേഷം മധുര സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി ജി യും കരസ്ഥമാക്കി. മാതൃഭൂമി,മാധ്യമ ദിനപ്പത്രം ‘ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ ‘ പത്രപ്രവർത്തകനായ് ജോലി ചെയ്തിരുന്നു. ദില്ലിയിൽ ഇന്ത്യൻ എക്‌സ്‌പ്രെസ്സിലൂടെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.
ഗോപകുമാര്‍ വസ്തുതകളുടെ വെറുമൊരു റിപ്പോര്‍ട്ടറല്ല. പുറമെ കാണുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായ് കണ്ടെത്താൻ കഴിയന്ന ദര്‍ശനശേഷിയുള്ള മാധ്യമ പ്രവർത്തകനാണ് . അതുകൊണ്ടാണ് ജേണലിസവും സിനിമാ രചനയും സാഹിത്യമെഴുത്തുമെല്ലാം ഒരുപോലെ അനായാസം നിര്‍വ്വഹിക്കുവാന്‍ ഗോപകുമാറിന് കഴിയുന്നത്. സാധാരണ പത്രപ്രവർത്തനത്തിൽ കാണാൻ കഴിയാത്ത അസാധ്യമായൊരു സര്‍ഗ്ഗാത്മക കര്‍മ്മമാണത്. അദ്ദേഹത്തിൻ്റെ .ആദ്യപുസ്തകം തന്നെയാണ് അതിന്റെ ഉത്തമ സാക്ഷ്യം.
മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളിലും ഒരേപോലെ സമര്‍ത്ഥമായി ഇടപെടുകയും , ദൃശ്യമാധ്യമങ്ങളുടെ നിറപ്പകിട്ടാർന്ന വഴികളിലൂടെ
സഞ്ചരിക്കാതെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ എന്നതിലുപരി സാഹിത്യ, സിനിമാ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശുചീന്ദ്രം രേഖകൾ, വോൾഗ തരംഗങ്ങൾ, അകമ്പടി സർപ്പങ്ങൾ, ശൂദ്രൻ തുടങ്ങി പതിനാലോളം പുസ്തകങ്ങൾ അദേഹം രചിച്ചു. അവയിൽ ശുചീന്ദ്രം രേഖകൾ എന്ന ആത്മകഥക്കും വോൾഗ തരംഗങ്ങൾ എന്ന യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവർഡുകളും ലഭിച്ചു.
സ്വന്തം അനുഭവം കൊണ്ടു അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് തന്ന ഓരോ കുറിപ്പുകളും വിജ്ഞാനവും കൗതുകവും യാഥാര്‍ഥ്യബോധവും പകര്‍ന്നു നല്‍കുന്നതായിരുന്നു.
അർബുദബാധയെത്തുടർന്ന് 2016 ജനുവരി 30 ന് പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.
ഐതർ ആണ് ഭാര്യ. കാവേരി, ഗായത്രി എന്നിവർ മക്കളാണ്. ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു…
സമൂഹ മനസ്സാക്ഷിക്കു നേരെ ടി എൻ ജി പിടിച്ച കണ്ണാടി മലയാളികൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. കാരണം ഇന്നത്തെ പോലെ രാഷ്ട്രീയപക്ഷ ഭേദം പിടിച്ചുകൊണ്ടുള്ള ഒരു മാധ്യമ ശൈലി ആയിരുന്നില്ല ടി.എൻ. ജിയുടേത് .
അദ്ദേഹത്തെക്കുറിച്ച് തയ്യാറാക്കിയ മനോഹരമായ അനുസ്മരണ കുറിപ്പ്
ഒത്തിരി ഇഷ്ടം
മനോഹരമായ്
