ഇന്ത്യയുമായുള്ള സംഘർഷം സാമ്പത്തിക, വിദേശ, പരിഷ്കരണ ലക്ഷ്യങ്ങളെ അപകടത്തിലാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് വ്യവസ്ഥകൾ മുന്നോട്ടുവച്ചത്.
അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ഐഎംഎഫ് ഫണ്ടുകൾ ഉപയോഗിക്കുമെന്ന ഇന്ത്യയുടെ പ്രതിഷേധവും ആശങ്കകളും അവഗണിച്ചാണ്, പാകിസ്ഥാന് 1 ബില്യൺ ഡോളർ വായ്പ നൽകാൻ ഐഎംഎഫ് തീരുമാനിച്ചത്. പാകിസ്ഥാന് വായ്പ പാക്കേജ് നൽകാനുള്ള തീരുമാനത്തെ ഇന്ത്യ വിമർശിക്കുകയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
വിദേശ കരുതൽ ശേഖരം കുറയുന്നത് താങ്ങാൻ പാകിസ്ഥാൻ ഐഎംഎഫിന്റെ വായ്പ പാക്കേജുകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം പാക്കിസ്ഥാൻ പാപ്പരത്തത്തിന്റെ വക്കിലെത്തിയപ്പോൾ സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ഐഎംഎഫ് 3 ബില്യൺ ഡോളർ ഹ്രസ്വകാല വായ്പ നൽകിയിരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐഎംഎഫ് ധനസഹായത്തെ ചോദ്യം ചെയ്തിരുന്നു. പാകിസ്ഥാൻ ഈ പണം തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎംഎഫിൽ അംഗമായതിനുശേഷം പാകിസ്ഥാന് കുറഞ്ഞത് 25 ബെയ്ൽഔട്ട് വായ്പകളെങ്കിലും ലഭിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
2026 സാമ്പത്തിക വർഷത്തേക്കുള്ള 17.6 ട്രില്യൺ രൂപയുടെ പുതിയ ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകുക, വൈദ്യുതി ബില്ലുകളുടെ കടം സേവന സർചാർജ് വർദ്ധിപ്പിക്കുക, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുക എന്നിവയാണ് പാകിസ്ഥാന് മേൽ ചുമത്തിയ പ്രധാന പുതിയ വ്യവസ്ഥകൾ എന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യൺ രൂപയാണെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ കാണിക്കുന്നു. ഇത് 252 ബില്യൺ രൂപ അഥവാ 12% കൂടുതലാണ്. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2.5 ട്രില്യൺ രൂപയിലധികം അല്ലെങ്കിൽ 18% ഉയർന്ന ബജറ്റ് അനുവദിക്കുമെന്നാണ് സൂചന. ഐഎംഎഫിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കം. ഐഎംഎഫ് പാകിസ്ഥാന് മേൽ 11 നിബന്ധനകൾ കൂടി ചുമത്തിയതോടെ ആകെ വ്യവസ്ഥകളുടെ എണ്ണം 50 ആയി. ഫെഡറൽ ബജറ്റിന്റെ ആകെ വലുപ്പം 17.6 ട്രില്യൺ രൂപയാണെന്ന് റിപ്പോർട്ട് കാണിക്കുന്നു, ഇതിൽ വികസന ചെലവുകൾക്കുള്ള 1.07 ട്രില്യൺ രൂപയും ഉൾപ്പെടുന്നു.
പാകിസ്ഥാന്റെ പ്രവിശ്യകളിൽ പുതിയ കാർഷിക ആദായ നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതും നികുതിദായകരുടെ തിരിച്ചറിയലും രജിസ്ട്രേഷനും ജൂണിന് മുൻപ് നടപ്പാക്കണമെന്നും ഭരണപരമായ നയരൂപീകരണത്തിന് സർക്കാർ ഒരു ഗവേണൻസ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിക്കുണമെന്നും ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികളുടെ രൂപരേഖ (2028 മുതല്‍ നടപ്പാക്കുന്ന) തയ്യാറാക്കണമെന്നും ചെലവിന് അനുസൃതമായി ഇന്ധന നിരക്ക് ക്രമീകരണമെന്നും ഐഎംഎഫ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളിൽ പറയുന്നു.
ഈ വർഷം ജൂലൈ 1-നകം വാർഷിക വൈദ്യുതി താരിഫ് പുനർനിർണയത്തിന്റെ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കണമെന്ന് ഐഎംഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2035 ഓടെ പ്രത്യേക സാങ്കേതിക മേഖലകളുമായും മറ്റ് വ്യാവസായിക പാർക്കുകളുമായും സോണുകളുമായും ബന്ധപ്പെട്ട എല്ലാ പ്രോത്സാഹനങ്ങളും പൂർണ്ണമായും നിർത്തലാക്കുന്നതിന് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ ഒരു പദ്ധതി തയ്യാറാക്കണമെന്ന് ഐഎംഎഫ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ റിപ്പോർട്ട് തയ്യാറാക്കണം. ഉപയോഗിച്ച മോട്ടോർ വാഹനങ്ങളുടെ വാണിജ്യ ഇറക്കുമതിക്കുള്ള എല്ലാ നിയന്ത്രണങ്ങളും (തുടക്കത്തിൽ ജൂലൈ അവസാനത്തോടെ അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രം) നീക്കുന്നതിന് ആവശ്യമായ എല്ലാ നിയമനിർമ്മാണങ്ങളും പാർലമെന്റിൽ സമർപ്പിക്കാനും ഐഎംഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു