വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നും വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്കുമുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്നും ശശികല പറഞ്ഞു.
പട്ടികജാതി- പട്ടികവിഭാഗക്കാരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് റാപ് സംഗീതത്തിലൂടെയാണോയെന്നും ഗോത്രസംസ്‌കൃതി അതാണോയെന്നും ശശികല തുറന്നടിച്ചു. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ നടത്തേണ്ടെതെന്നും വിമർശനം.
പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ശശികല പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് പാലക്കാട് സംഘടിപ്പിച്ച വേടന്റെ റാപ്പ് സംഗീതത്തെ വിമർശിക്കുന്ന തരത്തിൽ അവർ പ്രസംഗിച്ചത്.
വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്ന, തുള്ളിക്കേണ്ടി വരുന്ന ഗതികേട്, ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ഭരണത്തിന്റെ രീതി മാറ്റണമെന്നും ശശികല തുറന്നടിച്ചു. ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും ശശികല വ്യക്തമാക്കി.