പാവകളികളിൽ മറ്റൊന്നായ നോക്കുവിദ്യ പാവകളി എന്ന കലാരൂപം നില നിന്നത് പങ്കജാക്ഷി അമ്മ എന്ന വ്യക്തിയുടെ സമർപ്പണം കൊണ്ട് മാത്രമാണ്. 70 വർഷത്തിലേറെയായി കോട്ടയം മോനിപ്പള്ളി സ്വദേശിയായ പങ്കജാക്ഷി അമ്മയാണ് നോക്ക് വിദ്യ പാവകളി അവതരിപ്പിക്കുന്ന വ്യക്തി. ഒരു കലാരൂപത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ലോകത്തെ ഒരേ ഒരാളാണ്. 2019ൽ 84 മത്തെ വയസ്സിൽ പത്മശ്രീ പുരസ്കാരത്തിന് അർഹയായി. മൂഴിക്കൽ പങ്കജാക്ഷിയമ്മ പതിനൊന്നാം വയസ്സിൽ അഭ്യസിച്ച് തുടങ്ങിയതാണ് ഈ കലാജീവിതം.

നിഴലും വെളിച്ചവും ഇല്ലാത്ത നിറമുള്ള പാവകളുടെ കലാരൂപമാണ് നോക്ക് വിദ്യ. പ്രായാധിക്യത്തെ തുടർന്ന് ഈ കലാരൂപം വഴങ്ങാതായപ്പോൾ അമ്മൂമ്മയിൽ നിന്നും എട്ടു വയസ്സു മുതൽ കൊച്ചു മകളായ രഞ്ജിനി നോക്ക് വിദ്യ ബാലപാഠങ്ങൾ സ്വന്തമായി പരിശീലിച്ചു തുടങ്ങി. ഇപ്പോൾ അരങ്ങിന് വിസ്മയമായിരിക്കുന്ന രഞ്ജിനിയുടെ ലക്ഷ്യം നോക്ക് വിദ്യ പാവകളി തുടർന്ന് കൊണ്ടുപോവുകയെന്നതാണ്. തലമുറകളിലേക്ക് പകർന്നു നൽകാനാണ് പങ്കജാക്ഷിയമ്മയിൽ നിന്നും കൊച്ചുമകൾ ഈ കലാരൂപം ഏറ്റുവാങ്ങിയത്. ഇതിന്റെ നിലനിൽപ്പിനായി കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും അന്യം നിന്നു പോകുന്ന അവസ്ഥയാണുള്ളതെന്നത് ഖേദകരവുമാണ്.
പാവക്കഥകളി
അപൂർവമായി അരങ്ങത്തെത്തുന്ന ഒരു കലാരൂപമാണ് പാവക്കഥകളി. മാഞ്ഞുപോകുന്ന ഒരു കലാരൂപമായിട്ട് ഇതിനെ വിശേഷിപ്പിക്കാം. പാട്ടുപാടി പാവകളെ ചലിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന പാവക്കഥകളിൽ കഥകളിക്ക് സമാനമായ ആടയാഭരണങ്ങൾ അണിഞ്ഞാണ് പാവകൾ വേദിയിലെത്തുന്നത്. ഇലത്താളം, ചെണ്ട, ചേങ്ങില എന്നിവ പിന്നണിയിലുണ്ടാകും. പാവകളിയിലൂടെ പുരാണ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നു.ഭീമൻ, കർണ്ണൻ, പാഞ്ചാലി തുടങ്ങി ദക്ഷയാഗം,കല്യാണ സൗഗന്ധികം ഇവയൊക്കെയും അവതരിപ്പിക്കുന്നു.
പാലക്കാട് പരുത്തിപ്പള്ളി ഗ്രാമത്തിൽ തമിഴ്നാട്ടിൽ നിന്നും, ആന്ധ്രപ്രദേശിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിൽ കുടിയേറിയ ആണ്ടി പണ്ടാരം കലാകാരന്മാരാണ് പാവക്കഥകളിക്ക് തുടക്കം കുറിച്ചത്. പാവകൾക്കുള്ളിൽ കൈകടത്തി വിരലുകൾ കൊണ്ട് ചലിപ്പിക്കുന്ന കലാരൂപമാണിത്.
പണ്ടുമുതലേ അവതരിപ്പിച്ചുവന്ന പാവക്കഥകളി പ്രചാരത്തിലിന്ന് ഏറെ കുറയുകയും അവതരണം ചുരുങ്ങിയ ആളുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.
പാവക്കഥകളിക്ക് പിന്നിൽ കഥകളേറെയുണ്ട്. സുഗ്രീവാദികൾ സീതാവിരഹത്താൽ ദുഖിതനായ രാമനെ സന്തോഷിപ്പിക്കാൻ നടത്തിയ വിനോദമാണിതെ ന്നാണ് ഒരു കഥ.
പാണ്ഡവരാൽ കർണ്ണൻ വധിക്കപ്പെട്ടതറിഞ്ഞ് കോപിഷ്ഠയായ ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ പാണ്ഡവർക്ക് ശ്രീകൃഷ്ണൻ ഉപദേശിച്ചു കൊടുത്ത അനുഷ്ഠാനമാണിതെ ന്നാണ് മറ്റൊരു കഥ. ദേവിയെ പ്രീതിപ്പെടുത്താൻ ദേവീ സ്തുതി പാടാനും, പാവകളെ ഉപയോഗിച്ച് കളിക്കാനുമുള്ള നിർദ്ദേശത്തിലൂടെ ദേവിയെ പ്രസാദിപ്പിക്കാനും പാണ്ഡവർക്ക് അനുഗ്രഹം ലഭിച്ചവെന്നും വിശ്വസിക്കപ്പെടുന്നു. താലപ്പൊലി, വേല തുടങ്ങിയ അവസരങ്ങളിൽ ഇതവതരിപ്പിക്കാറുണ്ട്. കഥകളി വേഷം പോലുള്ള മനോഹരമായ പാവയെ, വിരലുകളുടെ സമർത്ഥമായ ചലനത്തിലൂടെയാണ് പാവക്കഥകളിയാട്ടം നിയന്ത്രിക്കപ്പെട്ടിരുന്നത്.
പഴമയെ മറന്നു പോകുന്ന ഈ കാലഘട്ടത്തിലും നാമമാത്രമായി മാറുന്ന ഇത്തരം കലാരൂപങ്ങളെ പുനരുദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളേറെ വിജയിക്കട്ടെയെന്ന് നമുക്കും പ്രത്യാശിക്കാം..
നല്ല പരിചയ പ്പെടുത്തൽ
നല്ല അറിവ്
നന്ദി സന്തോഷം സർ 🙏