പാലക്കാട് സ്കൂളിൽ അധ്യാപകരുടെ പീഡനം മൂലം ജീവനൊടുക്കിയ വിദ്യാർത്ഥിനി ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നതായി സഹപാഠികൾ. സുഹൃത്തിന്റെ പുസ്തകത്തിലാണ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉയർത്തി വിദ്യാർത്ഥിനി കുറിപ്പ് എഴുതിയത്.
വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് സ്കൂളിൽ അരങ്ങേറിയത്.പ്രതിഷേധത്തിന്റെ പിന്നാലെ സ്കൂൾ അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ, ദുരനുഭവങ്ങൾ വിവരിച്ച് രക്ഷിതാക്കളും.
പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക്സ് കോൺവെൻറ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ, ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു അധ്യാപകരെയാണ് മാനേജ്മെൻറ് പുറത്താക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ ആയിരുന്നു നടപടി. എന്നാൽ മരണത്തിനുമുമ്പ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആശിർനന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നതായി സഹപാഠികൾ ഇന്ന് വെളിപ്പെടുത്തി.
കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ പുറത്താക്കിയ മൂന്ന് അധ്യാപകർ അല്ലാതെ, അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നാണ് ആശിർനന്ദയുടെ സഹപാഠികൾ പറയുന്നത്. അതിനിടെ ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധമാണ് സെന്റ് ഡൊമിനിക്സ് സ്കൂളിലേക്ക് നടന്നത്. എസ്എഫ്ഐയുടെയും, എഐഎസ്എഫി ന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അഞ്ചു അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണം. ഇവരിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ പുറത്താക്കിയിരുന്നു. എന്നാൽ അമ്പിളി,അർച്ചന എന്നീ അധ്യാപകരെ സസ്പെൻഡ് ചെയ്യാമെന്ന മാനേജ്മെൻറ് തീരുമാനം അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
എല്ലാവരേയും പുറത്താക്കുമെന്ന് മാനേജ്മെൻ്റ് പ്രഖ്യാപനം മാർക്കിൻ്റെ അടിസ്ഥാനത്തിലും മറ്റു മാനദണ്ഡങ്ങൾ പ്രകാരവും കുട്ടികളെ ക്ലാസ് മാറ്റിയിരുത്തില്ല പരാതികൾക്കായി പൊതു പ്ലാറ്റ്‌ഫോം ഒരുക്കാനും പുതിയ പി ടി എ കമ്മറ്റി യോഗത്തിൽ ധാരണ.പ്രതിഷേധത്തിനിടെ, സ്കൂൾ അധികൃതർ വിളിച്ചു ചേർത്ത യോഗത്തിലും വാക്കേറ്റുമുണ്ടായി. അധ്യാപകരുടെ മോശം സമീപനത്തിനെതിരെ ഇന്നും നിരവധി രക്ഷിതാക്കളാണ് രംഗത്തെത്തിയത്.