പയ്യന്നൂർ: പേവിഷബാധയുടെ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
മുഖത്ത് കടിയേറ്റതിനാലാണ് വാക്സിൻ നൽകിയിട്ടും പേ വിഷബാധയുണ്ടാവാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാലന്റെ കണ്ണിന് സമീപത്തും മറ്റും കടിയേറ്റിരുന്നു. ഇതിലൂടെ വൈറസ് പെട്ടെന്ന് തലച്ചോറിലെത്തിയതാണ് വിഷബാധക്ക് കാരണമായത്. കാലുകളിലോ കൈകളിലോ ആണ് കടിയേറ്റതെങ്കിൽ വാക്സിൻ നൽകിയാൽ വിഷബാധയേൽക്കാനുള്ള സാധ്യത വിരളമാണ്. 28 ദിവസമെടുത്ത് നാലു തവണയായാണ് വാക്സിൻ നൽകി വരുന്നത്.
ഈ നാലു ഡോസ് പൂർണമായും നൽകിയാൽ മാത്രമെ ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുയുള്ളു.എന്നാൽ, കഴുത്തിന് മുകളിൽ കടിയേറ്റാൽ 28 ദിവസത്തിനകം വൈറസ് തലച്ചോറിലെത്തുന്നതാണ് സ്ഥിതി ഗുരുതരമാവാൻ കാരണമാവുന്നത്. കഴിഞ്ഞ 18നാണ് കണ്ണൂർ പയ്യാമ്പലത്ത് പേവിഷബാധയേറ്റ നിലയിൽ തമിഴ്നാട് സ്വദേശിയായ ബാലനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നായയുടെ കടിയേറ്റ കുട്ടിക്ക് വാക്സിൽ നൽകിയിട്ടും വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു.
കണ്ണൂരിൽ ഏതാനും ദിവസങ്ങളായി 60 ഓളം പേരെ നായ കടിച്ചിരുന്നു. ഈ സന്ദർഭത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചിട്ടും രോഗലക്ഷണം കണ്ടെത്തുകയും ഗുരുതരമായി തുടരുകയും ചെയ്യുന്നത് നാട്ടുകാരിൽ ഭീതിയുളവാക്കുന്നു.