പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരൻ മരിച്ചത് തിങ്കളാഴ്ച. സംസ്ഥാനത്ത് റിപ്പോർട്ടുചെയ്‌ത ഏറ്റവും ഒടുവിലത്തെ പേവിഷബാധ മരണമാണിത്. ഒമ്പത് വർഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത്. 17.39 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രികളിലെ 2021 മുതലുള്ള കണക്കാണിത്. പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയമസഭയിൽ മന്ത്രി എം.ബി. രാജേഷ് നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്.
പുതിയ സാമ്പത്തിക വർഷത്തിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ, എ.ബി.സി. (അനിമൽ ബെർത്ത് കൺട്രോൾ റൂൾസ്), റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികൾക്കായി 47.60 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾ നീക്കിവെച്ചിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്
മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കും. പോർട്ടബിൾ എ.ബി.സി. സെൻ്ററുകൾ സ്ഥാപിച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 15 എ.ബി.സി. കേന്ദ്രങ്ങളാണുള്ളത്. അഞ്ച് സെൻററുകൾക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജനങ്ങളുടെ എതിർപ്പാണ് പ്രധാന കാരണമായി തദ്ദേശവകുപ്പ് പറയുന്നത്. എ.ബി.സി. സെൻ്ററിൽ വന്ധ്യംകരണം ചെയ്യാൻ ശീതികരിച്ച ഓപ്പറേഷൻ തിയേറ്റർ വേണം. പരിചയമുള്ള ഡോക്ടറുടെ സേവനം, ശസ്ത്രക്രിയ കഴിഞ്ഞാൽ ആറുദിവസം നായക്ക് സംരക്ഷണം, റെഫ്രിജറേറ്റർ സൗകര്യം തുടങ്ങിയവ വേണമെന്ന് നിബന്ധനകളിലുണ്ട്. ഈ നിബന്ധനകൾക്ക് ഇളവു വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പേവിഷബാധ നിയന്ത്രിക്കുന്നതിനായി വളർത്തുനായകളെ വാക്സിനേറ്റ് ചെയ്യുന്നതിന് ഉടമകൾക്കും തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തെരുവോരങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സ്ക്വാഡുകൾ രൂപവത്കരിക്കും. അറവുശാലാ മാലിന്യം അംഗീകൃത ഏജൻസികൾക്കാണ് നൽകുന്നതെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങൾ വാക്‌സിനേഷൻ ഡ്രൈവ് നടത്തിവരുന്നു.