Logo Below Image
Monday, March 31, 2025
Logo Below Image
Homeഅമേരിക്കUncle .. do you remember me ? (ഒരു ഇലക്ഷൻകാല ഓർമ്മക്കുറിപ്പ് )...

Uncle .. do you remember me ? (ഒരു ഇലക്ഷൻകാല ഓർമ്മക്കുറിപ്പ് ) ✍ ജോയ്‌പ്രസാദ്‌, എഴുകോൺ

ജോയ്‌പ്രസാദ്‌, എഴുകോൺ

ഒരു വേനലിന്റെ ചുട്ടുപൊള്ളുന്ന സമയമായിരുന്നു അന്നും ആ തെരഞ്ഞുടുപ്പുമാമാങ്കം. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ ഒരു വ്യക്തിയുടെ അതിദാരുണമായ ഒരു അന്ത്യത്തിന്റെ അലയൊലികൾക്കിടയിൽ കടന്നുവന്ന ഒരു ഇലക്ഷൻ കാലം . ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഞാനന്ന് സജീവമായി പ്രവർത്തിച്ചിരുന്ന ചോരത്തിളപ്പിന്റെ കാലം . പാർലമെന്റ് ഇലെക്ഷൻ ആയിരുന്നതുകൊണ്ട് പ്രവർത്തനമണ്ഡലം വളരെ വലുതായിരുന്നു . രാവിലെ 8 മണിക്ക് ജീപ്പിൽ കയറിയിരുന്നാൽ രാത്രി 12 മണിയെങ്കിലുമാകും വീട്ടിൽ ചെന്നുകയറുവാൻ . ഓരോ യോഗസ്ഥലങ്ങളിലും സ്ഥാനാർത്ഥി എത്തുന്നതിനുമുമ്പുള്ള അഞ്ചോ പത്തോ മിനിറ്റ് നേരത്തെ പ്രസംഗം … അതായിരുന്നു എനിക്കുണ്ടായിരുന്ന ചുമതല. കൊടും ചൂടിലെ ജീപ്പുയാത്രയും ഉഷ്ണക്കാറ്റും പൊടിപടലവും കൊണ്ട് പെറ്റമ്മ പോലും കണ്ടാൽ തിരിച്ചറിയാത്ത കോലത്തിലാവും പ്രസംഗവേദിയിൽ നിൽക്കുക . ഇന്നത്തെപ്പോലെ ഗ്രാമീണറോഡുകൾ ടാർ ചെയ്തിരുന്ന സമയമായിരുന്നില്ല അത് . പൊടിപൂരം എന്നൊക്കെ പാഞ്ഞുകേട്ടിട്ടല്ലേയുള്ളു . പൊടിയുടെ പൂരം കണ്ടും അനുഭവിച്ചുമറിഞ്ഞ നാളുകൾ ..

ഒരുച്ചനേരം . ഞങ്ങൾക്കെല്ലാമാഹാരം ഒരു പ്രവർത്തകന്റെ വീട്ടിലായിരുന്നു . റോഡിൽ വണ്ടി നിർത്തിയാൽ കുത്തനെയുള്ള ഒരു കയറ്റം കയറി വേണം ആ വീട്ടിലെത്തുവാൻ . വീടെന്നു പറയാനാവില്ല . മുളംകാലുകളിൽ വലിച്ചുകെട്ടിയ ഒരു നാലുകാലോലക്കുടിൽ . ! സ്ഥാനാര്ഥിയുൾപ്പെടെ ഞങ്ങൾ പതിനാലുപേരായിരുന്നു അന്നവർ നൽകിയ കപ്പപ്പുഴുക്കും കാന്താരിമുളക് ചമ്മന്തിയും നാട്ടരിയുടെ കഞ്ഞിയും മേമ്പൊടിക്ക് അവർ നൽകിയ സ്നേഹത്തിന്റ കണ്ണിമാങ്ങയും ചേർത്തു മനസ്സുനിറയെ കഴിച്ചത് .

അര മണിക്കൂർ വിശ്രമം കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ വീട്ടുമുറ്റത്തും പരിസരത്തും എന്റെ പ്രസ്ഥാനത്തിന്റെ കൊടിയും പിടിച്ചു രണ്ടു കുഞ്ഞിക്കാലുകൾ ഓടിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . പൊന്നുഷസ്സിന്റെ പൂമുഖമുള്ളൊരു കൊച്ചു തമ്പുരാട്ടി. .

ഏറിയാൽ മൂന്നുവയസ് പ്രായം കാണും . മുറ്റത്തുകൂടി ഓടുന്നതിനിടയിൽ ഒരുവട്ടം അരികിലൂടെപ്പോയപ്പോൾ ഞാനവളെ വാരിയെടുത്തു. അപരിചിതത്വത്തിന്റെ വിഹ്വലതകളില്ലാതെ അവളെന്റെ കയ്യിലിരുന്നു ചിരിച്ചുകൊണ്ട് ആ കൊടി വശങ്ങളിലേക്ക് വീശിപ്പറപ്പിച്ചുകൊണ്ടിരുന്നു
” വാവേടെ പേരെന്താ ..? ഞാനവളോട് ചോദിച്ചു . അവൾ ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു . ” മോളെ അങ്കിൾ കൊണ്ടുപോട്ടെ ?” .. ഞാൻ പിന്നെയും ചോദിച്ചു . നിശ്ശബ്ദമായി അവൾ ചിരിച്ചുകൊണ്ടിരുന്നു . പെട്ടെന്ന് അവളുടെ ‘അമ്മ വന്നു അവളെ എന്റെ കയ്യിൽനിന്നും വാങ്ങി .
” അവൾ സംസാരിക്കില്ല സർ കേൾക്കാനും കഴിയില്ല “അവർ അത് പറഞ്ഞിട്ട് വേദനയോടെ എന്നെയൊന്നു നോക്കി . ആ കണ്ണുകൾ നിറഞ്ഞിരുന്നു .

താഴെ എനിക്കുവേണ്ടി ജീപ്പ് ഡ്രൈവർ ഹോൺ മുഴക്കിത്തുടങ്ങി . എന്റെ നെഞ്ചിനുമുകളിലേക്കു ഒരു നൂറുകിലോ ഭാരമുള്ളൊരു കല്ല് കയറ്റിവച്ചപോലെ . അവളുടെ കുഞ്ഞുവിരലുകളിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ താഴേക്ക് നടന്നു . ജീപ്പിലിരിക്കുമ്പോഴെല്ലാം ഞാനവളെക്കുറിച്ചു ഓർക്കുകയായിരുന്നു . അന്നന്നത്തെ അന്നത്തിനുപോലും ബുദ്ധിമുട്ടുന്ന അവർക്കു അവൾക്കൊരു നല്ല ട്രീറ്റ്മെന്റ് നല്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു .. ഹൃദയം താളം തെറ്റി മിടിച്ചുകൊണ്ടിരുന്നു .അടുത്ത യോഗസ്ഥലത്തേക്കോ അവിടെ സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചോ ഞാൻ മറന്നു . മനസ്സിൽ ആ കുഞ്ഞുപുഞ്ചിരിയുടെ നൈർമല്യവും ആ അമ്മയുടെ മുഖത്തെ നിസ്സഹായതയും മാത്രമായിരുന്നു . വണ്ടി അടുത്ത യോഗസ്ഥലത്തു എത്തിച്ചേർന്നതറിഞ്ഞില്ല . സ്വാഗതപ്രസംഗത്തിനുശേഷം ഞാൻ മൈക്ക് കയ്യിലെടുത്തു . പക്ഷെ എന്റെ തൊണ്ടയിൽ നിന്നും ഒരുവാക്കുപോലും പുറത്തുവരുന്നില്ല . ഞാൻ എനിക്കാവും വിധമെല്ലാം ശബ്ദിക്കാൻ ശ്രമിച്ചു . പക്ഷെ കഴിയുന്നില്ല . ഇതെല്ലം കണ്ടുകൊണ്ടുനിന്ന സഹപ്രവർത്തകർ ഓടിവന്നെന്നെ താങ്ങി അടുത്തുള്ള കടയുടെ തിട്ടയിൽ കൊണ്ടിരുത്തി . പിന്നെ ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തിലൂടെ എന്റെ നിഴൽ നടന്നുനീങ്ങുന്നത് ഞാൻ നോക്കിക്കിടന്നു ..

ഇലക്ഷൻറെ ഫലമറിഞ്ഞു . കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടിയവർ അധികാരത്തിൽ വന്നു . തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തിൽ ഞാൻ ആ കുട്ടിയുടെ വീട്ടിലേക്കു നടന്നു . വാളകത്തുള്ള Deaf and dump Care insitution ലേക്ക് അവളെ ചേർക്കാൻ വേണ്ട ഉപദേശങ്ങൾ നൽകി . admission നു വേണ്ടി അവർക്കൊപ്പം ഞാനും പോയിരുന്നു . അവിടെനിന്നും അവൾക്ക് മികച്ച പരിശീലനം ലഭിച്ചു . ഹൈദരാബാദിൽ ഏറ്റവും മികച്ച ഒരു പരിശീലനകേന്ദ്രം ഉണ്ടെന്നറിഞ്ഞു ഞങ്ങൾ ആ.വഴിയിലൂടെ നീങ്ങി . അവിടെ അവൾക്ക് അഡ്മിഷൻ കിട്ടാൻ എന്റെ പ്രസ്ഥാനത്തിന്റെ സാങ്കേതികസഹായവും അവർക്കുണ്ടായി,

കബനിപ്പുഴയിലൂടെ വെള്ളം കിഴക്കോട്ട് കുത്തിയൊലിച്ചുപോയി .. ഒരുപാട് വർഷങ്ങൾ .. ഞാനതൊക്കെ മറന്നു . അവളെ മറന്നു .. അന്നവൾ പിടിച്ചിരുന്ന കൊടിയെ മറന്നു ..! കുടുംബം .. ജീവിതം … മറ്റൊന്നും ഓർക്കുവാനുള്ള സാവകാശം എന്റെ ജീവിതയാത്രയിൽ ഉണ്ടായിരുന്നില്ല .

ഒരുച്ചകഴിഞ്ഞ നേരം . രണ്ടുപേർ താഴെ തൊടിയിലെ തൈവാഴകൾക്കിടയിലൂടെ വീട്ടുമുറ്റത്തേക്കു നടന്നുവന്നു . ഒന്ന് ഒരു യുവതിയായിരുന്നു . കൂടെയുള്ളത് അച്ഛനെന്നു ഞാൻ അനുമാനിച്ചു . ഞാൻ മുറ്റത്തേക്കിറങ്ങിച്ചെന്നു . അദ്ദേഹം കൈകൂപ്പി . ഞാനും . അപ്പോഴേക്കും അവൾ അരികിലെത്തി . എന്റെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് ഏറെക്കുറെ സ്പഷ്ടമായ വാക്കുകളിൽ എന്നോട് പുഞ്ചിരിയോടെ ചോദിച്ചു ..Uncle..Do you remember me.. ? മനസ്സിലൂടെ തുലാവർഷാചന്ദ്രിക പെയ്തിറങ്ങിയ നിമിഷങ്ങൾ . ഹൈദരാബാദിൽ തന്നെ അവൾ അഗ്രിക്കൾചർ ഡിപ്പാർട്മെന്റിൽ ജോലിയും നേടിയിരിക്കുന്നു . ഞാൻ ഒരു നിമിഷം അറിയാതെ അവളുടെ കയ്യിലേക്ക് നോക്കി . അന്നവൾ വീശിനടന്ന കൊടി അപ്പോഴും അവളുടെ കയ്യിലുണ്ടോ എന്ന വിഡ്ഢിത്തതോടെ . പക്ഷെ എനിക്ക് തെറ്റിയില്ല . ആ കൊടിയുടെ നിറത്തിൽ അവളുടെ കയ്യിൽ ഒരു നീണ്ട കവർ ഉണ്ടായിരുന്നു . അതവളുടെ വിവാഹക്ഷണപത്രികയായിരുന്നു .!

ജോയ്‌പ്രസാദ്‌, എഴുകോൺ✍

RELATED ARTICLES

10 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments