ലണ്ടൻ നഗരമാകെ ചുറ്റിയടിച്ചു വന്ന കാറ്റിനു കിതപ്പ് ഏറെയുണ്ടെന്നു തന്റെ ജാലക വിരിയിലേക്ക് നോക്കി ഡെല്ല ചിന്തിച്ചു.
ശാന്തമായ മുഖത്തോടെ അവിടേയ്ക്ക് ചെന്നു നിൽക്കുമ്പോൾ വൈകിയതിയതിന്റെ ക്ഷമാപണം പോലെ കാറ്റ് അവളുടെ മുടിയിഴകളിൽ തഴുകാൻ തുടങ്ങി.
അവൾ രാത്രിയുടെ അഗാധമായ ഇരുളിലേയ്ക്കും ആകാശത്തെ അമ്പിളിവെട്ടത്തിലേയ്ക്കും മിഴിയൂന്നി.
ആകാശ ക്യാൻവാസിൽ ആരോ പതിപ്പിച്ച ചിത്രം പോലെ… മൂൺ ലൈറ്റ്.
മൈ സ്വീറ്റ് മൂൺ….
കം ….
സ്ലോലി… കം… ടു… മീ…
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
അവൾക്കൊരു കവിതചൊല്ലാൻ തോന്നുന്നുണ്ട്.
ഒരു പുഴയൊഴുകുന്നത് പോലെ ഇംഗ്ലീഷിൽ വാക്കുകൾ ഇടമുറിയാതെ
കവിത പെയ്തിറങ്ങിയപ്പോൾ
താൻ ആകാശ കൊട്ടാരത്തിൽ എവിടെയോ ആണുള്ളതെന്ന് അവൾക്കു തോന്നി
ഡെല്ലാ……
ഡെല്ലാ…. ഓപ്പൺ.
പ്ലീസ് ഓപ്പൺ…ദ ഡോർ
കതകിൽ വലിയ ശബ്ദത്തിൽ അടിച്ചുകൊണ്ട് ഹോസ്റ്റൽ വാർഡൻ വിളിക്കുന്നത് കേട്ടപ്പോൾ പെട്ടന്ന് ഡെല്ല നിശബ്ദയായി.
ജാലകവിരി നിവർത്തിയിട്ടു ജനൽ ഡോർ ക്ലോസ് ചെയ്തിട്ട് അവൾ കതകു തുറന്നു.
പ്രായമുള്ള സ്ത്രീ ആയിരുന്നു ഹോസ്റ്റൽ വാർഡൻ.
അവർ ദേഷ്യത്തോടെ ഡെല്ലയെ നോക്കി.
‘ആർ യു മാഡ്? ‘
രാത്രി ഏറെയായിട്ടും ഡെല്ലയുടെ മുറിയിൽ മാത്രം ബൾബ് കത്തിക്കിടക്കുന്നു.
അവളുടെ മുറിയിൽ നിന്നുമാത്രം ഉറക്കെ പാട്ട് കേൾക്കുന്നു.
ടൈം ലിമിറ്റുള്ളതിനാൽ കൃത്യസമയത്തു തന്നെ എല്ലാവരും ഉറങ്ങാൻ കിടക്കും.
ഡെല്ല ഇപ്പോഴും ഉണർന്നിരുന്ന് പാട്ടുപാടുന്നത് അവരെ ദേഷ്യം പിടിപ്പിച്ചു.
‘ഡോണ്ട് നോ ദ
റൂൾസ്?’
കടുപ്പിച്ചുള്ള നോട്ടത്തോടൊപ്പം
കുറെ വഴക്കും കൊടുത്തിട്ടാണ് അവർ പോയത്. സ്റ്റെപ്പിറങ്ങി പോകുന്നതിനിടയിൽ അവർ പിറുപിറുക്കുന്നുണ്ടായിയുന്നു.
തനിക്കിപ്പോ ഡൗട്ടുണ്ടെന്നും ഡെല്ല നിയമ വിദ്യാർത്ഥിനി തന്നെയാണോ എന്നകാര്യത്തിൽ ഉറപ്പില്ലെന്നും.
മാഡ് ഗേൾ….
അവർ പോയെന്നു ഉറപ്പു വരുത്തിയിട്ടു ഡെല്ല പതിയെ ജാലകം തുറന്നിട്ടു.
തന്റെ ബെഡിൽ കിടന്നാൽ അവൾക്കു ജാലകത്തിലൂടെ നിലാവെളിച്ചം കാണാമായിരുന്നു.അതിന്റെ ഒളിയലകൾ തന്റെ നെറ്റിയിൽ തഴുകുമ്പോൾ അവൾക്കു അമ്മയുടെ സ്പർശനം ഓർമ്മ വരും. അറിയാതെ അവൾ ഉറങ്ങിപോകും.
ഇന്നും ഡെല്ലയുടെ ഉറക്കം നിലാവുമൊത്തായിരുന്നു.
ആ ഉറക്കത്തിൽ അവളൊരു സ്വപ്നം കണ്ടു.
ഒരു മയിൽപ്പീലി.
മുടിച്ചുരുളുകൾക്കിടയിൽ മയിൽപീലി ചൂടിയ നീലവർണ്ണമുള്ള ഒരു സുന്ദരൻ.
ആരാണത്….?
അവൾ ഉറക്കെ വിളിച്ചു ചോദിച്ചെങ്കിലും അവൻ മറുപടി പറയാതെ ദൂരേക്കു ഓടിയകലന്നു.
താനിതു വരെ ഇങ്ങനെയൊരാളെ കണ്ടിട്ടില്ലല്ലോ… ആരായിരിക്കും അത്.
ഡെല്ല സംശയിച്ചു നിന്നു.
അവന്റെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയും അവളിൽ ആകാംക്ഷ ഉണർത്തി.
Who are you…?
Dont hear…
Who are you……..?
ഉറക്കത്തിൽ അവളുടെ ഒച്ച ഉയർന്നു.
വീണ്ടും കതകിൽ തട്ടുന്ന ശബ്ദം.
ഡെല്ല ഡെല്ലാ…
വാർഡന്റെ കതകിൽമുട്ട് കേട്ട് ഡെല്ല ഉറക്കത്തിൽ നിന്നുമുണർന്നു.
എന്നിട്ട് പുതപ്പു തലവഴി മൂടിക്കിടന്നു.
അകത്ത് അനക്കമൊന്നുമില്ലാത്തത് കൊണ്ടാവാം അവർ തിരിച്ചു പോയി.
അതിശയിപ്പിക്കുന്നത്ര സൗന്ദര്യമുള്ള ഒരാൾ.
ആരായിരിക്കും അത് അവൾ ആലോചനയോടെ കിടന്നു.
🌹🌹🌹🌹🌹ഒരു നിയമവിദ്യാർത്ഥിനിയാണ് ഡെല്ലഓസ്റ്റിൻ.
ലണ്ടനിലെ പ്രശസ്തമായ ലോക്കോളേജിലാണ് അവളുടെ പഠനം.
തെറ്റുകൾക്ക് വേണ്ടി വാദിക്കുവാനല്ല ഒരിക്കലും താനൊരു അഡ്വക്കേറ്റ് ആകുന്നതെന്ന് അവളെപ്പോഴും ഉറപ്പോടെ പറയുമായിരുന്നു.
ഡെല്ല മറ്റു സ്റ്റുഡന്റ്സിൽ നിന്നും എപ്പോഴും വ്യത്യസ്തയായിരുന്നു
എതു വിഷയത്തിലും പൊതുവായുള്ള അഭിപ്രായങ്ങളോട് ചേരാതെ തന്റെതായ ശരികൾ അവൾ കണ്ടെത്തിയിരുന്നു.
കൂട്ടുകാരികൾ ഒരുപാടുപേർ ഉണ്ടെങ്കിലും ഫ്രാൻസിൽ നിന്നുള്ള ജൂലിയയാണ് അവളുടെ അടുത്ത കൂട്ടുകാരി.
സൺഡേ ആയതിനാൽ കൂട്ടുകാരികൾ രണ്ടുപേരും കൂടി ഷോപ്പിങ്ങിനായി ഇറങ്ങി.
പുതുതായി തുടങ്ങിയ മാളിലെ കാഴ്ചകൾ കാണുക എന്ന ലക്ഷ്യവും അവർക്കുണ്ടായിരുന്നു.
പല രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ വിശ്വാസങ്ങൾക്കും ജീവിത രീതിയ്ക്കും അനുസരിച്ചുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുന്നു.
ജൂലിയ ഒരു മൗത് ഓർഗൻ വാങ്ങി. അവൾ അത് നന്നായി വായിക്കുമായിരുന്നു. അവളോടൊപ്പം കാഴ്ചകൾ കണ്ടു നടന്നപ്പോഴാണ്..
ഡെല്ലയുടെ കൈതട്ടി ഒരു ഗ്ലാസ് പ്രിസം താഴേക്കു വീണത്. പെട്ടന്ന് തന്നെ അത്പല കഷ്ണങ്ങളായി ഉടഞ്ഞു മാറി.
ഡെല്ല ആകെ വിഷമിച്ചു.
തന്റെ കയ്യിൽ നിന്നുണ്ടായ തെറ്റിന് സോറി പറഞ്ഞുകൊണ്ട് അവൾ ആ ഗ്ലാസ് കഷണങ്ങൾ എടുത്തു മാറ്റുവാൻ തുനിഞ്ഞു.
പെട്ടന്ന് സ്ഥാപനത്തിലെ ഒരു ജോലിക്കാരൻ അവളെ തടഞ്ഞു.
‘വിഷമിക്കേണ്ട ഇത് ഞാൻ ക്ലീൻ ചെയ്തോളാം ‘എന്നുപറഞ്ഞപ്പോൾ ഡെല്ല ആശ്വാസത്തോടെ അയാൾക്ക് നന്ദി പറഞ്ഞു.
അതിന്റെ വില എത്രയായാലും താൻ നൽകിക്കൊള്ളാമെന്നു കൂടി അവൾ കൂട്ടിച്ചേർത്തു.
അതൊന്നും വേണ്ട
കുട്ടിപൊയ്ക്കോളൂ, എന്ന് അയാൾ ആംഗ്യം കാട്ടി.വിടർന്നകണ്ണുകളുള്ള കാണാൻ സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ.
ഡെല്ലയും ജൂലിയയും മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോഴാണ്
പ്രിസത്തിൽ നിന്നും അടർന്നു വീണ ഒരു ചെറിയ ശിൽപ്പം ശ്രദ്ധയിൽ പെട്ടത് .
ഡെല്ല അപ്പോൾത്തന്നെ അത് കയ്യിലെടുത്തു.
അവൾ അത്ഭുതത്തോടെ നോക്കി. താൻ സ്വപ്നം കണ്ട അതേ രൂപം.
മയിൽപ്പീലി ചൂടിയ നീല വർണ്ണമുള്ള അതേ രൂപം
അതിമനോഹരമായ ആ ശിൽപ്പം അവിടെ വിട്ടുകളയാൻ അവൾക്കു തോന്നിയില്ല.
അവൾ അതിനെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ
ജൂലിയ,’നമുക്ക് പോകണ്ടേ?’ എന്ന് അവളോട് ചോദിച്ചു.
ഇതാരുടെ രൂപമാണ്.
മുൻപ് ഒരിക്കലും ഞാൻ ഇങ്ങനെയൊരു രൂപം കണ്ടിട്ടേയില്ലല്ലോ?
ഇത് ഏതെങ്കിലും മാലാഖയുടെ ചിത്രമാണ്! ഗോഡാണോ അതോ ഡെവിളാണോ?
അവൾക്കു സംശയം കൂടി കൂടി വന്നു.
ഹീ ഇസ് Lord കൃഷ്ണാ
ഗോഡ് ഓഫ് ഇന്ത്യ
‘കൃഷ്ണ ‘
ജോലിക്കാരൻ പറഞ്ഞ പേര് അവൾ ഒന്നുകൂടി ഉച്ചരിച്ചു.
സ്വീറ്റ് നെയിം.
കൃഷ്‌ണ.
മാം,ഹീ ഇസ് ദ സുപ്രീം പവർ ഓഫ് നേച്ചർ.
ഹിസ് സ്റ്റോറീസ് ആർ വെരി പോപ്പുലർ ആൻഡ്.. ഇന്ററസ്റ്റിങ്ങ്.
അയാൾ പെട്ടന്ന് മറ്റൊരു റോയിൽ നിന്നും തടിച്ച ഒരു പുസ്തകം എടുത്ത് അവൾക്കു നൽകി.
ഇത് കൃഷ്ണ കഥകളുടെ ഇംഗ്ളീഷ് തർജ്ജിമയാണ്.
വായിക്കണം മാം.
അയാൾ നൽകിയ പുസ്തകവും ആ കൃഷ്ണ രൂപവും അവൾ സ്വന്തമെന്ന പോലെ ചേർത്തു പിടിച്ചു.
പോകാൻ നേരം അവൾ ആ ജോലിക്കാരനെ തിരിഞ്ഞു നോക്കി.
അയാൾ ചിരിച്ചു കൊണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരിന്നു.
യൂ ആർ ഇന്ത്യൻ?
അവൾ ചോദിച്ചു.
അയാൾ ചിരിയ്ക്കുക മാത്രം ചെയ്തു.
പിന്നീട് പലപ്പോഴും അവൾ അയാളെ കണ്ടു മുട്ടി.
അവർ സ്ഥിരം പരിചയക്കാരായി.
അവൻ നന്നായി സംസാരിയ്ക്കുമായിരുന്നു.
എപ്പോഴും അവരുടെ സംസാരം കൃഷ്ണനിൽ എത്തി നിൽക്കും.
ഗോകുലവും,വൃന്ദാവനവും, ശ്രീ രാധയും, ദ്വാരകയും, കുരുക്ഷേത്രയുദ്ധവുമൊക്കെ അവളുടെ മനസ്സിനെ സ്പർശിച്ചു തുടങ്ങി.
കൃഷ്ണ കഥകൾ മനസ്സിൽ നിറയുമ്പോൾ അവൾ അരവിന്ദിനെ കൂടുതൽ കൂടുതൽ ഇഷ്ട്ടപ്പെട്ടു തുടങ്ങി.
നമ്മുടെ മനസ്സ് തന്നെയാണ് നല്ല വാസനകൾ വളർത്തുന്നതെന്നും. ഈശ്വരനെ കുറിച്ചുള്ള അറിവ് നേടുമ്പോൾ മാത്രമേ നമുക്ക് ബുദ്ധി പൂർണതയുടെ പ്രയോജനം ഉണ്ടാകൂ എന്നും അരവിന്ദ് പറഞ്ഞപ്പോൾ അവൾ അവന് നേരെ കൈകൂപ്പി
അവൾക്കു അവനോട് അതിയായ ബഹുമാനം തോന്നി.
ഡെല്ലയുടെ മിഴികൾ നിറഞ്ഞു
എന്തു കൊണ്ടാണ് തനിക്കു മാത്രം ഇങ്ങനെയൊക്കെ തോന്നുന്നതെന്നു അവൾ ചോദിച്ചു.
ഈശ്വരനെ അറിയാൻ ആഗ്രഹിക്കുന്നവരിലേക്ക് അല്ലെങ്കിൽ ഈശ്വരന്റെ സൃഷ്ടികളെ സ്നേഹിക്കുന്നവരിലേക്ക് കാല ദേശ, ഭേദമില്ലാതെ പല രൂപത്തിലും അവൻ ഓടിയെത്തും.
ശരിയാണ്…
ശരിയാണ് അരവിന്ദ്.
ഞാൻ, ഈ പ്രപഞ്ചത്തെ ഒരുപാട് സ്നേഹിക്കുന്നു. സൂര്യനെ, ചന്ദ്രനെ, താരകങ്ങളെ… എല്ലാം എല്ലാം.. എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് അത് കൊണ്ടാണ് എനിക്ക് ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായത്.
അവൾ ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു
മൈ വേൾഡ്….
മൈ സോൾ….
മൈ.. ഗോഡ്…
കൃഷ്ണാ……….
അവൾ ചിരിച്ചു…
അരവിന്ദും
ചില കണ്ടു മുട്ടലുകൾ മനസ്സിലുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്.
🌹🌹ഓരോ ദിവസവും ഡെല്ല കൃഷ്ണകഥകൾ വായിച്ചു.വായിക്കും തോറും ഇഷ്ടം കൂടിക്കൂടി വരുന്നു.
ഗോഡ് എന്നതിലുപരി ഒരു സൗഹൃദത്തിന്റെ… അടയാളപ്പെടുത്തലുകൾ.. അവൾ ആ.. ശിൽപ്പത്തിനോട് കാട്ടിതുടങ്ങി.
എപ്പോഴും കാണാൻ പറ്റുന്ന തരത്തിൽ പുസ്തകങ്ങൾക്ക് മീതെ അതിനു സ്ഥാനം നൽകി.
കൃഷ്ണകഥകളിലെ ഭക്തിക്കുപരിയായ്
തത്വ ചിന്തകൾ അവൾ നെഞ്ചേറ്റി.
എല്ലാ അവസ്ഥകളിലും അവൾ കൃഷ്ണനോട് സംസാരിച്ചു കൊണ്ടിരുന്നു
ഒരു ദിവസം അരവിന്ദിനെ കാണാൻ അവൾ ഷോപ്പിലെത്തി.
അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലയെന്നും അവൾ തിരികെ കൊടുത്ത പുസ്തകം ആ ഷോപ്പിൽ വിൽപ്പനക്കുള്ളതല്ലായിരുന്നെന്നും ഷോപ്പുടമ പറഞ്ഞപ്പോൾ അവൾക്കത്ഭുതം തോന്നി.
തിരികെഎത്തിയപ്പോൾ ചിരിയ്ക്കുന്ന കൃഷ്ണ ശിൽപ്പത്തിലേയ്ക്ക് നോക്കി അവൾ വിളിച്ചത് ഇങ്ങനെയായിരുന്നു.
അരവിന്ദ്….
ആ ശിൽപ്പം കൈ വെള്ളയിൽ വെച്ച് കൊണ്ട് അവൾ പറഞ്ഞു.
നീ ഇവിടെത്തന്നെ ഉണ്ടല്ലോ അരവിന്ദ്
ഞാൻ അങ്ങനെതന്നെ വിശ്വസിക്കുന്നു.
ജീവിതത്തിന്റെ ഓരോ വഴികളിലും നീ കൂടെയുണ്ടെന്ന വിശ്വാസം എനിക്ക് ആത്മ ബലം നൽകും.
അപ്പോഴും കൃഷ്ണ ശിൽപ്പം പുഞ്ചിരിയോടെ നിന്നു.