വയനാട് :- വയനാട് മാനന്തവാടി ഇടയൂർക്കുന്ന് സ്വദേശി പ്രവീണ (34) യാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ മൂത്ത മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രവീണയ്ക്കൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പ്രാഥമികനിഗമനം. കൊലപാതകത്തിനു ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവശേഷം ഇളയകുട്ടിയെയും ദിലീഷിനൊപ്പം കാണാതായി.
ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ മക്കളായ പതിനാലും ഒൻപതും വയസുള്ള പെൺമക്കൾക്കൊപ്പമാണ് വാകേരിയിൽ താമസിച്ചിരുന്നത്. ആക്രമണം കണ്ട് പേടിച്ച് ഇളയ കുട്ടി, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി മൂത്തകുട്ടിയെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. നാട്ടുകാരും പൊലീസും ചേർന്നുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വനത്തോട് ചേർന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയും തിരച്ചിൽ ദുഷ്കരമാക്കി.