കോഴിക്കോട് രൂപതയെ അതിരൂപതയായും, രൂപതയുടെ മെത്രാനായ ഡോ. വർഗീസ് ചക്കാലക്കലിനെ പുതിയ അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പായും ഉയർത്തുന്ന ചടങ്ങുകൾ പൂർത്തി ആയി. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ, റവ. ഡോ. ലിയോപോൾഡോ ജിറല്ലി തുടങ്ങിയവർ കാർമികത്വം വഹിച്ചു.കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് വചന പ്രഘോഷണം നടത്തി.
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ തോമസ് ജെ.നെറ്റോ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, സാമൂഹിക രാഷ്ട്രിയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.അതിരൂപത പ്രഖ്യാപനത്തിന് സാക്ഷികളാവാൻ നിരവധി വിശ്വാസികളും എത്തി. 3 മണിക്കൂറോളം നീണ്ടനിന്ന കുർബാനയ്ക്ക് ശേഷം വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത യോഗവും നടന്നു.
102 വർഷം പൂർത്തിയാകുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. ഏപ്രിൽ 12 ന് വൈകിട്ട് 3.30ന് കോഴിക്കോട് ബിഷപ്പ്സ് ഹൗസിൽ വച്ചാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് വായിച്ചത്.
വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്‌ക്കു ശേഷം കേരളത്തിൽ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയാണിത്. കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവിൽ വന്നത്.
പതിറ്റാണ്ടുകളുടെ പാസ്റ്ററൽ പരിചയസമ്പത്തുള്ള വ്യക്തിയാണ് ആർച്ച് ബിഷപ്പ് ചക്കാലക്കൽ. 1981-ൽ വൈദികനായി അഭിഷിക്തനായ അദ്ദേഹം 1998-ൽ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായിരുന്നു. 2012-ൽ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചു.
കെസിബിസിയുടെയും സിസിബിഐയുടെയും സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ കേരള റീജിയണൽ ലാറ്റിൻ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ വൊക്കേഷണുകൾ, സെമിനാരികൾ, വൈദികർ എന്നിവയ്ക്കായുള്ള സിസിബിഐ കമ്മീഷനെയും നയിക്കുന്നു.