പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിൽ അനാസ്ഥ കാണിച്ചതിന് വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫേസ്ബുക്കിൽ കുറിച്ചു. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.
‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫും ബിജെപിയും മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ പരസ്യമായി മന്ത്രിക്കെതിരെ വിമർശനം ഉയരുന്നത്.
മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സതേടിയതിനെ പുറത്താക്കപ്പെട്ട പത്തനംതിട്ട സിഡബ്ല്യുസി ചെയർമാൻ പരോക്ഷമായി പരിഹസിച്ചു. മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗംകൂടിയായ എൻ രാജീവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്
കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും. കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും എന്നും പോസ്റ്റിൽ പറയുന്നു.
അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തിലാണ് എൻ രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡ് ചെയ്തത്.