മുംബൈ: ടഹിന്ദി,ഗുജറാത്തി ടെലിവിഷൻ പരമ്പകളിലെ പ്രമുഖ നടിയുടെ 14 വയസുകാരനായ മകനാണ് ജീവനൊടുക്കിയത്. നടിയും മകനും കണ്ടിവാലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്.
അമ്മയുമായി വഴക്കുണ്ടായതിനു പിന്നാലെ പതിനാലുകാരനായ ഏക മകൻ താഴത്തെ നിലയിലേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. വൈകിട്ട് ഏഴുമണിയോടെ കുട്ടിയോട് ട്യൂഷൻ ക്ലാസിലേക്ക് പോകാൻ അമ്മ പറഞ്ഞു. എന്നാൽ, പലതവണ പറഞ്ഞിട്ടും കുട്ടി പോകാൻ തയ്യാറായില്ല. ഈ കാര്യം പറഞ്ഞ് അമ്മയും മകനും തമ്മിൽ തർക്കവും രൂക്ഷമായി. ഇതോടെ കുട്ടി വീടിന് പുറത്തേക്ക് പോകുകയും ചെയേതു. മകൻ ട്യൂഷന് പോയെന്നാണ് നടി കരുതിയത്.
കുറച്ചു സമയം കഴിഞ്ഞതോടെയാണ് ഫ്ലാറ്റ് സെക്യൂരിറ്റി വന്ന് കെട്ടിടത്തിൽ നിന്ന് കുട്ടി വീണ വിവരം അമ്മയെ അറിയിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുവേണ്ടി അയച്ചിരിക്കുകയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന്റെ മൊഴിയെടുത്തതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഭർത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നു നടി.