സിപിഎം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി മെമ്പറും,മാണിക്കോട് ക്ഷേത്ര അഡ്വൈസറി കമ്മറ്റി സെക്രട്ടറിയുമായ വയ്യേറ്റ് വാമദേവന്(63) വെട്ടേറ്റു. കഴിഞ്ഞ ദിവസം രാത്രി 9:30 ഓടെ ആയിരുന്നു സംഭവം.
മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. വാമദേവനെ 9:30 ഓടെ ഒരു യുവാവ് വന്നു വിളിക്കുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകുമായിരുന്നു.
യുവാവ് വാമദേവന്‍റെ കഴുത്തിന് നേരെയാണ് വെട്ടുകത്തി വീശിയത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ വാമദേവന്‍റെ ഇരു കൈകൾക്കും വെട്ടേറ്റു. ബഹളം കേട്ട് വാമദേവന്റെ മകൾ ഓടിയെത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയുടെ മുഖം കണ്ട് പരിചയം ഇല്ല എന്നാണ് വാമദേവൻ പറയുന്നത്.
രണ്ടു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ വാമദേവനെ ആദ്യം വെഞ്ഞാറമൂട് ഉള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സംഭവം രാഷ്ട്രീയ ആക്രമണം അല്ല എന്നാണ് പൊലീസ് പറയുന്നത്. രാത്രിയിൽ വീടിന്റ മുന്നിൽ വേസ്റ്റ് എറിഞ്ഞപ്പോൾ അതുവഴി പോയ ആരുടെയോ ദേഹത്ത് വീണു എന്നും അതിന് ശേഷമാണ് ആക്രമണം നടന്നത് എന്നുമാണ് വാമദേവൻ പൊലീസിനോട് ആദ്യം പറഞ്ഞത്.
എന്നാൽ ഇത് അത്ര വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. വീണ്ടും മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നും വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.