രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. തമിഴ്നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ തീരത്തേക്ക് സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും റവന്യൂ ഇൻ്റലിജൻസ് വിഭാഗവും നടത്തിയ തെരച്ചിലിനിടെ സ്വർണക്കടത്തുകാരുടെ ബോട്ട് കണ്ടെത്തി. ഇവരെ കണ്ടതോടെ ബോട്ടുകാർ ദിശ മാറ്റി രക്ഷപ്പെടാൻ നോക്കി. കോസ്റ്റ് ഗാർഡും റവന്യൂ ഇൻ്റലിജൻസ് വിഭാഗവും ഇവരെ പിന്തുടർന്നതോടെ ബോട്ടിലുണ്ടായിരുന്ന സ്വർണമടങ്ങിയ പെട്ടികൾ സംഘം കടലിലേക്ക് തള്ളുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു.
രമേശ്വരത്തെ മണ്ഡപത്തിന് അടുത്ത തെക്കൻ കടൽ മേഖലയിലേക്കാണ് സംഘം സ്വർണം ഉപേക്ഷിച്ചത്. ഇവിടെ മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ 2 മാസത്തിനിടെ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വർണക്കട്ടികളാണ് ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.