Sunday, October 20, 2024
Homeകഥ/കവിതമകനെ നിനക്കായ്‌ (കഥ) ✍സന്ധ്യ ചന്ദ്രൻ

മകനെ നിനക്കായ്‌ (കഥ) ✍സന്ധ്യ ചന്ദ്രൻ

സന്ധ്യ ചന്ദ്രൻ

ഹോസ്പിറ്റൽ കോറിഡോറിൽ ഡോക്ടറെ കാണാൻ പോയ ഹസ്ബെൻഡ്നെയും മകനെയും കാത്തിരുന്ന ഗ്രേയ്സിയുടെ കണ്ണുകൾ തൊട്ടപ്പുറത്ത് ഇരിയ്ക്കുന്ന പിങ്ക് കളർ ഫ്രോക്ക് ഇട്ട പൂച്ച കണ്ണുള്ള കൊച്ചു സുന്ദരിയിലേയ്ക് നീണ്ടു, ആ കണ്ണുകൾ അവളുടെ മനോഹാരിത കൂട്ടിയാതായി തോന്നി കണ്ടാൽ ഒരു ബാർബി ഡോൾ പോലെ തോന്നിച്ചു. അവളുടെ കൂടെ പത്തിരുപതു വയസ് തോന്നിയ്ക്കുന്ന രണ്ട് പെൺകുട്ടികൾ കൂടിയുണ്ട് അവർ കോളേജിൽ അവരുടെ കൂടെ പഠിയ്ക്കുന്ന ആൺകുട്ടികളെ കളിയാക്കി എന്തൊക്കെയോ പറഞ്ഞു ചിരിയ്ക്കുന്നുണ്ട്. ഡൽഹിയിൽ നിന്ന് ടെസ്സയോടൊത്തുള്ള നാട്ടിലേയ്ക്കുള്ള ട്രെയിൻ യാത്ര ഓർത്തുപ്പോയി. ഇടയ്ക്കുള്ള സ്റ്റേഷനിൽ നിന്ന് കയറുന്ന ആണുംപെണ്ണുമല്ലാത്തവർ ചിലർ സാരിയുടുത്ത്, മറ്റു ചിലർ ചുരിദാർ ധരിച്ച്, കൈയിൽ കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടിയവർ പാട്ടും ഡാൻസുമായി യാത്രക്കാരിൽ നിന്ന് പൈസ വാങ്ങുകയും ചിലപ്പോൾ പിടിച്ചു പറിയിക്കുകയും ചെയ്യുന്നുണ്ട് ആണുങ്ങളോടാണ് അവരുടെ പരാക്രമം മുഴുവൻ. അവർ പോയി കഴിഞ്ഞാൽ അവരെ അനുകരിച്ചു കളിയാക്കി ചിരിച്ചു സമയം കളയാറുണ്ട് അത് വളരെ എൻജോയ് ചെയ്യാറുമുണ്ടായിരുന്നു.

പിന്നീട് ടെസ്സയുടെ ആങ്ങളയുടെ വിവാഹലോചന വന്നതും കൂട്ടുകാരിയെ പിരിയാതിരിയ്ക്കാൻ ചാടികയറി സമ്മതം പറഞ്ഞതുമൊക്കെ ഇന്നലെയെന്നപോലെ തോനുന്നു. ടോണിച്ചായൻ ഡൽഹിയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ HR ആയിരുന്നു പഠിത്തം കഴിഞ്ഞു താനും എയിംസിൽ ജോലിയ്ക് കയറി. രണ്ട് ആൺകുട്ടികളുമായി കഴിയവേ ടോണിച്ചായന്റ് അമ്മ സ്ട്രോക് വന്നു കിടപ്പിലായി അമ്മയെ നോക്കാൻ ഞങ്ങൾ നാട്ടിലേയ്ക്ക് വന്നു.

“ടോ താനെന്താ ഉറങ്ങി പോയോ ” ടോണിച്ചായൻ തട്ടി വിളിച്ചപ്പോളാണ് ചിന്തയിൽ നിന്ന് ഉണർന്നത്.

“മോനെവിടെ”

” ദാ അവിടെ ” അവൻ ആദ്യം കണ്ട പെൺകുട്ടികളുമായി സംസാരിച്ച് കൊണ്ടുനിൽക്കുന്നു. നിറമിഴികളോടെ ഗ്രേസി അവനെ നോക്കിനിന്നു.

“എന്താടോ ഇത് താൻ വിഷമിക്കാതെ എല്ലാം ശെരിയാവും “അയാൾ അവരെ ചേർത്ത് പിടിച്ചു നടന്നു.

“അലെൻ നമുക്ക്‌ പോവാം”

“ഒക്കെ പോവാം, മമ്മ കരഞ്ഞോ?”

“ഏയ്‌ ഇല്ല ഞാനെന്തിനാ കരയുന്നെ “ഗ്രേസി പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി.

യാത്രയിൽ മൂന്നുപേരും നിശബ്ദരായിരുന്നു. അലെൻ ഹെഡ്ഫോണിൽ എന്തോ കേട്ട് കൊണ്ടിരുന്നു. വീട്ടിൽ എത്തി ഗ്രേസി ബെഡ്‌റൂമിലേയ്ക് പോയി അതങ്ങിനെയാണ് അലനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി വരുന്ന അന്ന് ഗ്രേസി റൂമിൽനിന്ന് പുറത്തിറങ്ങാറില്ല ആദ്യമൊക്കെ കരച്ചിലായിരുന്നു ഇപ്പോ അതൊക്കെ മാറി.

“മമ്മ ഡിന്നർ കഴിയ്കാം ” അലെൻ വിളിച്ചപ്പോളാണ് അവൾ എഴുന്നേറ്റത് ടേബിളിൽ തനിക്ക് ഇഷ്ടമുള്ളതൊക്കെ അവൻ ഉണ്ടാക്കിവച്ചിരിക്കുന്നു.അലന് കുക്കിങ്ങ് വലിയ ഇഷ്ടമാണ്. ഡൽഹിയിൽ നിന്ന് വന്നു കുട്ടികളെ നാട്ടിൽ സ്കൂളിൽ ചേർത്തു അലന് പത്തുപതിനാറു വയസ്സ് ആയപ്പോളാണ് അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയത് കൂടുതൽ സമയം കണ്ണാടിയുടെ മുൻപിൽ തന്നെ പ്രായത്തിന്റെ ഒരുക്കം ആവുമെന്ന് വിചാരിച്ചു. പിന്നിടാണ് അവൻ പൊട്ടുതൊടുന്നതും ഷാൾ എടുത്ത് സാരിപോലെ ഉടുക്കുന്നതും കണാനിടയായത് ഒരു നേഴ്‌സ് ആയ തനിക് പെട്ടന്ന് തന്നെ അത് മനസ്സിലായി. ടോണിച്ചായനോട് പറഞ്ഞു കരച്ചിൽ തന്നെയായിരുന്നു
“ഒരു നേഴ്‌സ് ആയ താൻ ഇങ്ങനെ വിഷമിക്കരുത് അവന്റ ഇഷ്ടത്തിന് നമുക്ക്‌ വിടാം ”

“നാട്ടുകാരും വീട്ടുകാരുമറിഞ്ഞാൽ നാണക്കേടല്ലേ ഇച്ചായ”
നമ്മുടെ മോന്റെ ഇഷ്ടം അതാണ് നമ്മൾ നോക്കേണ്ടത്, അവന് ജന്മം കൊടുക്കാൻ നിയോഗിയ്ക്കപ്പെട്ടവർ മാത്രമാണ് നമ്മൾ അവൻ ഒരു വ്യക്തിയാണ് ഒരു വ്യക്തിത്വം അവനുണ്ട് അത് നമ്മൾ മാനിയ്ക്കണം നമ്മുടെ കൺമുന്നിൽ അവന്റ ജീവിതം ഇല്ലാതായി പോവരുത് അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടും നേഴ്‌സ് ആയ തനിക്പോലും അത് ഉൾകൊള്ളാൻ സാധിച്ചില്ല ടെസ്സയെ വിളിച്ചു കരച്ചിലും പറച്ചിലും ആയിരുന്നു പണ്ട് ട്രെയിനിൽ വച്ച് കണ്ടവരെ കളിയാക്കിയതിന്റ ശിക്ഷയാവുമിതെന്ന് താൻ പറഞ്ഞു സങ്കടപെട്ടു അന്നത്തെ പ്രായത്തിന്റെ അറിവില്ലായ്മയാണ് അറിഞ്ഞു കൊണ്ട് നമ്മൾ ചെയ്തതല്ലല്ലോ എന്ന് ടെസ്സ സമാധാനിപ്പിച്ചു. ഇളയമോൻ ഇതെങ്ങിനെ ഉൾകൊള്ളും എന്നായിരുന്നു പേടി പക്ഷെ അവൻ അവന്റ ചേട്ടന്റെ ഇഷ്ടത്തിനൊത്തുനിന്നു. ഇതേപറ്റി പറഞ്ഞു കളിയാക്കുന്നവർക്ക് അവൻ തക്കതായി മറുപടി കൊടുത്തു പുതുതലമുറ എത്ര വേഗമാണ് എല്ലാം ഉൾകൊള്ളുന്നത്. അവന്റ കൂടെപ്പിറപ്പിനെ ചേർത്ത് പിടിക്കുന്ന അവനെ ഓർത്ത് അഭിമാനമാണ് തോന്നിയത് ഒരു നേഴ്‌സ് ആയ തനിക്ക് ആദ്യം ഇതുൾകൊള്ളാൻ കഴിയാത്തതിലുള്ള കുറ്റബോധവും തോന്നി.

“എന്താടോ ഇന്ന് തനിക് ഉറക്കമൊന്നുമില്ലേ” ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്ന അവളെ ചേർത്ത് പിടിച്ചു ടോണി ചോദിച്ചു.

“എങ്ങിനെ ഉറക്കം വരും ഇച്ചായ നമ്മുടെ മോള് അവളുടെ ഇഷ്ടത്തിനൊത്തു പറക്കാൻ പോവുകയല്ലേ നാളെ ”

സർജറികളുടെയും നീണ്ട ചികിത്സകളുടെയും ഒടുവിൽ അലെൻ അലീന ആയിമാറി. അവന്റെ സ്വപ്നങ്ങൾ പൂവണിയാൻ ഞങ്ങൾ അവനോടൊപ്പം നിന്നു. എയർഹോസ്റ്റസ്സ് ആവണമെന്ന അവളുടെ ആഗ്രഹം നാളെ സഫലമാകുകയാണ് ജോലിയിൽ ജോയിൻ ചെയ്തത്തിന്ശേഷമുള്ള ആദ്യത്തെ ഫ്ലൈറ്റ് യാത്ര.

ഈറൻനിലാവ് തുളുമ്പിതുടിച്ചു നിൽക്കുന്ന ഈ രാത്രിക്ക് തന്റെ മകളുടെ സ്വപ്നങ്ങളോളം ഭംഗിയുണ്ടെന്ന് അവൾക്ക് തോന്നി. മഞ്ഞിൻതണുപ്പുള്ള കുളിർക്കാറ്റ് ഗ്രേസിയുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിച്ചു.

✍സന്ധ്യ ചന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments