സംസ്ഥാനത്ത് സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വര്‍ണവില 57,000 കടന്നു. ഇന്ന് പവന് 160 കൂടി 57,280 രൂപയിലെത്തി . ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്.
ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാൽ ഒക്ടോബർ നാലിന് ഇത് 56,960 രൂപയായി ഉയര്‍ന്ന് അതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു.സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ
ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നത്.ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.