Saturday, July 27, 2024
Homeകേരളംപത്തനംതിട്ട ജില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് : പ്രധാന അറിയിപ്പുകള്‍ ( 04/04/2024 )

പത്തനംതിട്ട ജില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് : പ്രധാന അറിയിപ്പുകള്‍ ( 04/04/2024 )

ഏഴ്പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു;ആകെ 10 സ്ഥാനാര്‍ഥികള്‍:സൂക്ഷ്മപരിശോധന ഏപ്രില്‍ : 5

സമയപരിധി അവസാനിച്ച ഏപ്രില്‍ 4 മൂന്ന് മണി വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 10 പേര്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്കും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമര്‍പ്പിച്ചു.

ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാര്‍ഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.

അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി അഡ്വ എം കെ ഹരികുമാര്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായി നല്‍കി.സ്വതന്ത്ര സ്ഥാനാര്‍ഥി കെ സി തോമസ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി.

ബിഎസ്പി സ്ഥാനാര്‍ഥി അഡ്വ ഗീതാകൃഷ്ണന്‍ നാല് സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നല്‍കി. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയ് പി മാത്യു രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥി വി. അനൂപ് ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നല്‍കി.

തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവന നടത്തി. ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടര്‍ നല്‍കി.

നാമനിര്‍ദേശ പത്രികകളിന്‍മേല്‍ഏപ്രില്‍ 5 സൂക്ഷ്മപരിശോധന നടക്കും. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതിനുശേഷം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ഏപ്രില്‍ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അവസാന ദിനത്തില്‍ എല്ലാ സ്ഥാനാര്‍ഥികളും പത്രിക നല്‍കി;കൗതുകമായി പത്തനംതിട്ട ആകെ 24 സെറ്റ് പത്രികകള്‍

അവസാന ദിവസമായ (04) പത്തനംതിട്ട കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നേരത്തേ പത്രിക സമര്‍പ്പിച്ച മൂന്ന് പേര്‍ ഓരോ സെറ്റ് പത്രക കൂടി ഇന്നലെ വീണ്ടും സമര്‍പ്പിച്ചു. ഇതോടെയാണ് ഒരു ദിവസം തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കുന്ന സാഹചര്യമൊരുങ്ങിയത്.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആകെ ലഭിച്ചത് 24 സെറ്റ് പത്രികകള്‍. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി, ബിഎസ്പി സ്ഥാനാര്‍ഥി അഡ്വ ഗീതാ കൃഷ്ണന്‍ എന്നിവര്‍ നാല് സെറ്റ് പത്രിക വീതം നേരത്തെ സമര്‍പ്പിച്ചു.

രാജു എബ്രഹാം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ജോയ് പി മാത്യു എന്നിവര്‍ രണ്ട് സെറ്റ് പത്രികയും എസ് ജയശങ്കര്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി അഡ്വ എം കെ ഹരികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവര്‍ ഒരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു.

കേന്ദ്രതെരഞ്ഞെടുപ്പ് നിരീക്ഷര്‍ ചുമതലയേറ്റു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്രതെരഞ്ഞെടുപ്പ് നിരീക്ഷര്‍ ചുമതലയേറ്റു. പൊതുനിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസ്, ചെലവ് നിരീക്ഷകനായി കമലേഷ് കുമാര്‍ മീണ ഐആര്‍എസ് എന്നിവര്‍ ചുമതലയേറ്റു. പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ ക്യാമ്പ് ഓഫീസ് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പോലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പ്രവര്‍ത്തിക്കുന്നത്.
നിരീക്ഷകരുടെ മൊബൈല്‍ നമ്പരുകള്‍
പൊതുനിരീക്ഷകന്‍: അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്- 8547167470
പോലീസ് നിരീക്ഷകന്‍: എച്ച് രാംതലെഗ്ലിയാന ഐപിഎസ്- 8281544704
ചെലവ് നിരീക്ഷകന്‍: കമലേഷ് കുമാര്‍ മീണ ഐആര്‍എസ്- 8281540118

ജില്ലയില്‍ 49 പിങ്ക് പോളിങ് ബൂത്തുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് ജില്ലയില്‍ അഞ്ച്് മണ്ഡലങ്ങളില്‍ 49 പോളിംഗ് ബൂത്തുകള്‍ പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് ബൂത്തുകളെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.
അടൂരിലെ ഒമ്പതും തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളില്‍ 10 പോളിംഗ് ബൂത്തുകള്‍ വീതമാണ് പിങ്ക് പോളിംഗ് ബൂത്തുകളായുള്ളത്. ഈ ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത് പൂര്‍ണമായും സ്ത്രീകളെയായിരിക്കും.
പ്രായമായ / മുതിര്‍ന്ന സ്ത്രീകളെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അംഗപരിമിതരെ പോളിങ് ബൂത്തിലെത്തിക്കാനായി പഞ്ചായത്തു തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ സജ്ജമാക്കും. പുറമെ ഇവര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാക്കും. ബൂത്തുകളില്‍ മുലയൂട്ടലിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും, ബൂത്തുതലത്തില്‍ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ട് ചെയ്യാനുളള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ ബൂത്തുകളിലും ഒരു പ്രിസൈഡിംഗ് ഓഫീസറുള്‍പ്പടെ നാല് വനിതാ ഉദ്യോഗസ്ഥരാണ് ഉണ്ടാകുക.

ആറന്മുള മണ്ഡലത്തില്‍ കോഴിമല സെന്റ് മേരീസ് യുപിഎസ് (നോര്‍ത്തേണ്‍ ബില്‍ഡിംഗ് നോര്‍ത്ത് പോര്‍ഷന്‍), കോഴിമല സെന്റ് മേരീസ് യുപിഎസ് (സതോണ്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), പുല്ലാട് ഗവ.മോഡല്‍ യുപിജിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍), നെല്ലിക്കാല ഗവ.എല്‍പിഎസ്, കിടങ്ങന്നൂര്‍ ഗവ എല്‍പിഎസ് (സൗത്ത് ബില്‍ഡിംഗ്), ഇലന്തൂര്‍ ഗവ.വിഎച്ച്എസ്എസ് (നോര്‍ത്ത് ബില്‍ഡിംഗ്), ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസ് (നോര്‍ത്ത് ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍പിഎസ് (നോര്‍ത്തേണ്‍ സൈഡ്), തുമ്പമണ്‍ ഏറം ഗവ.യുപിഎസ്, പത്തനംതിട്ട മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (സതേണ്‍ സൈഡ്)എന്നീ സ്‌കൂളുകളാണ് പിങ്ക് ബൂത്തുകളാകുക.

റാന്നി നിയോജക മണ്ഡലത്തില്‍ പെരുനാട് ഗവ. എല്‍പി സ്‌കൂള്‍, ചെത്തോംകര എസ്‌സിഎച്ച്എസ്എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), വളവോടിക്കാവ് മാര്‍തോമ എല്‍പിഎസ്, പെരുമ്പെട്ടി ഗവ.എല്‍പിഎസ് (വെസ്റ്റേണ്‍ ബില്‍ഡിംഗ് സതേണ്‍ പോര്‍ഷന്‍), റാന്നി വൈക്കം ഗവ.യുപിഎസ് (ഓള്‍ ന്യൂ സതേണ്‍ ബില്‍ഡിംഗ്), വാഴക്കുന്നം എന്‍എസ്എസ്റ്റിറ്റിഐ (നോര്‍ത്തേണ്‍ ബില്‍ഡിംഗ്), അരയാഞ്ഞിലിമണ്ണ് ഗവ.എല്‍പിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എല്‍പി സെക്ഷന്‍ നോര്‍ത്തേണ്‍ പോര്‍ഷന്‍), എഴുമറ്റൂര്‍ ഗവ.എച്ച്എസ്എസ് അസാപ് ബില്‍ഡിംഗ്, എടക്കുളം മാര്‍തോമ ടിടിഐ (വെസ്റ്റേണ്‍ പോര്‍ഷന്‍) എന്നീ സ്‌കൂളുകളുമാണ് പിങ്ക് ബൂത്തുകളാകുന്നത്.

കോന്നി നിയോജക മണ്ഡലത്തില്‍ മൈലപ്ര സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് ഈസ്‌റ്റേണ്‍ ബില്‍ഡിംഗ്, കോന്നി ആര്‍വിഎച്ച്എസ്എസ് (ഈസ്‌റ്റേണ്‍ ബില്‍ഡിംഗ് വെസ്റ്റേണ്‍ പോര്‍ഷന്‍), കോന്നി എസ്എന്‍ പബ്ലിക് സ്‌കൂള്‍ സതേണ്‍ ബില്‍ഡിംഗ് (ഗ്രൗണ്ട് ഫ്‌ലോര്‍ സെന്‍ട്രല്‍ പോര്‍ഷന്‍), കോന്നി ഗവ.എല്‍പിഎസ് (സൗത്ത് പോര്‍ഷന്‍) , കോന്നി ഗവ.എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പ്രമാടം ഗവ.എച്ച്എസ്എസ്, പ്രമാടം നേതാജി എച്ച്എസ്എസ്, കൈപ്പട്ടൂര്‍ ഗവ.വിഎച്ച്എസ്എസ് കോണ്‍ക്രീറ്റ് ബില്‍ഡിംഗ്, കോന്നി അമൃത വിഎച്ച്എസ്എസ് വെസ്റ്റ് ബില്‍ഡിംഗ് (സൗത്ത് പോര്‍ഷന്‍), ഐരവണ്‍ പിഎസ് വേലുപിള്ള എംഎച്ച്എസ് (വെസ്റ്റേണ്‍ പോര്‍ഷന്‍)എന്നീ സ്‌കൂളുകളാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍.

തിരുവല്ല മണ്ഡലത്തില്‍ ആഞ്ഞിലിത്താനം ഗവ മോഡല്‍ ന്യൂ എല്‍പിഎസ്, നെടുങ്ങാടപ്പളളി സെന്റ് ഫിലോമിന യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് (ഈസ്റ്റ്), കവിയൂര്‍ കൃഷ്ണന്‍നായര്‍ എംഎച്ച്എസ് (സെന്‍ട്രല്‍ പോര്‍ഷന്‍), വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ് (ഈസ്‌റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍തോമ കോളജ് ഓഡിറ്റോറിയം, കുറ്റപ്പുഴ മാര്‍തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍), തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍പിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍), കാവുംഭാഗം ഡിബിഎച്ച്എസ്എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), മേപ്രാല്‍ ഗവ എല്‍പിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍) എന്നീ സ്‌കൂളുകള്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകളാകും.

അടൂര്‍ നിയോജക മണ്ഡലത്തിലെ പൂഴിക്കാട് ഗവ. യുപിഎസ് (വെസ്റ്റ് ബില്‍ഡിംഗ്), തുമ്പമണ്‍ ഗവ.യുപിഎസ് (വെസ്റ്റ് പോര്‍ഷന്‍), തട്ടയില്‍ ഗവ.എല്‍പിജിഎസ് (വെസ്‌റ്റേണ്‍ വിംഗ്), അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് (ഈസ്റ്റ് ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍), തൃച്ചേന്ദമംഗലം ഗവ.എച്ച്എസ് (മെയിന്‍ ബില്‍ഡിംഗ് നോര്‍ത്ത് പോര്‍ഷന്‍), പഴകുളം കെവിയുപിഎസ് (മെയിന്‍ ബില്‍ഡിംഗ് ഈസ്റ്റേണ്‍ പോര്‍ഷന്‍), കടമ്പനാട് കെആര്‍കെപിഎം ബോയ്‌സ് എച്ച്എസ് ആന്‍ഡ് വിഎച്ച്എസ് (മിഡില്‍ ബില്‍ഡിംഗ് ഈസ്റ്റേണ്‍ പോര്‍ഷന്‍), വടക്കേടത്ത്കാവ് ഗവ.വിഎച്ച്എസ് (സതേണ്‍ ബില്‍ഡിംഗ് ഈസ്റ്റ് പോര്‍ഷന്‍), ഏഴംകുളം ഗവ.എല്‍പി സ്‌കൂള്‍ (നോര്‍ത്തേണ്‍ ബില്‍ഡിംഗ്) എന്നിവിടങ്ങളിലാണ് പിങ്ക് പോളിങ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

മോഡല്‍ കോഡ് ഓഫ് കോണ്ടക്ട്  പെരുമാറ്റ ചട്ടപാലനം ഉറപ്പാക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് മോഡല്‍ കോഡ് ഓഫ് കോണ്ടക്ട് സംഘങ്ങള്‍ ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി വീഡിയോ സര്‍വൈലന്‍സ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡ്, ആന്റി ഡിഫേയ്‌സ്മെന്റ് എന്നിങ്ങനെ 55 ടീമുകള്‍ ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. പോളിംഗ് ദിനംവരെ പ്രതിദിന റിപ്പോര്‍ട്ട് എംസിസി നോഡല്‍ ഓഫീസര്‍ക്ക് കൈമാറും.

സ്ഥാനാര്‍ഥികള്‍/രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന അധാര്‍മിക വിമര്‍ശനങ്ങള്‍, വര്‍ഗീയ-പ്രകോപനപര – അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍, പൊതുഇടങ്ങള്‍ നശിപ്പിക്കല്‍ എന്നിവയുടെ വീഡിയോ തെളിവ് സഹിതമുള്ള റിപ്പോര്‍ട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും. ഓരോ ടീമിലും ചട്ടലംഘനങ്ങള്‍ വിഡിയോയില്‍ പകര്‍ത്താന്‍ വിഡീയോഗ്രാഫറുടെ സേവനം ഉറപ്പാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. എംസിസി നോഡല്‍ ഓഫീസറായ പി എ സുനിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

പെയ്ഡ് ന്യൂസിന് പിഴ ഈടാക്കും

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്‍ മുഖേന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
ജനപ്രാതിനിധ്യ നിയമ പ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസുകള്‍ പരിശോധിക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് റിട്ടേണിംഗ് ഓഫീസര്‍ വിശദീകരണം തേടുകയോ അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വിശദീകരണം നല്‍കണം.
ഒരു പ്രത്യേക സ്ഥാനാര്‍ഥിയെയോ ഒരു പാര്‍ട്ടിയെയോ പ്രശംസിക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സമാനമായ വാര്‍ത്താ ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പെയ്ഡ് ന്യൂസായി പരിഗണിക്കും. വ്യത്യസ്ത ലേഖകരുടെ പേരില്‍ വിവിധ പത്രങ്ങള്‍, മാസികകള്‍ എന്നിവയില്‍ അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇത്തരം സ്വഭാവത്തില്‍ പരിഗണിക്കപ്പെടാം.
പണമടച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന് അത് തടസം സൃഷ്ടിക്കുമെന്നതിനാല്‍

അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണം നടത്തുന്ന വാഹനങ്ങള്‍ വാഹന പെര്‍മിറ്റ്, മൈക്ക് പെര്‍മിറ്റ് എന്നിവ നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങള്‍ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റിഹാളുകള്‍ എന്നിവ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ രേഖാമൂലം അറിയിക്കണമെന്നും വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സി-വിജില്‍:3429 പരാതികള്‍; 3353 പരിഹാരം

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 3429 പരാതികള്‍. ഇതില്‍ 3353 പരാതികള്‍ പരിഹരിച്ചു. 76 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. അടൂര്‍ 1662, ആറന്മുള 747, കോന്നി 446, റാന്നി 299 തിരുവല്ല 275 പരാതികളാണ് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാര്‍ച്ച് 16 മുതല്‍ ജില്ലയില്‍ സി-വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ വഴി തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിങ്ങനെ പരാതിയായി സമര്‍പ്പിക്കാം.

തെരഞ്ഞെടുപ്പ് സംശയനിവാരണം:ഇതുവരെ ലഭിച്ചത് 190 കോളുകള്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇതുവരെ ലഭിച്ചത് 190 കോളുകള്‍. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നല്‍കല്‍, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍ കണ്ട്രോള്‍ റൂമിലൂടെ സേവനം ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.

ലോക്സഭാ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘം ജില്ലയില്‍ സജീവം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കമലേഷ് കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ധനകാര്യ ഓഫീസര്‍ ആര്‍ അനില്‍കുമാര്‍ ആണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍.

പത്തനംതിട്ട മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, ചെലവുകള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍ഡ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നത്. പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവുകള്‍, സ്ഥാനാര്‍ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്ര, ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും അവ സ്ഥാപിക്കാനുള്ള ചെലവുകളും നിരീക്ഷകര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ ചെലവ് ഇതില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വിനിയോഗിക്കാവുന്ന ആകെ തുക 95 ലക്ഷമാണ്.
ചെലവ് നിരീക്ഷകര്‍ക്ക് പുറമേ വീഡിയോ സര്‍വൈലന്‍സ്-വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ വീഡിയോ വ്യൂവിങ് ടീം കണ്ടെത്തും. സ്ഥാനാര്‍ഥികളുടെ പേരിലുള്ള പോസ്റ്ററുകളും മറ്റ് പ്രചരണ സാമഗ്രികളും പൊതുസ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിന്റെ ചെലവും അതത് സ്ഥാനാര്‍ഥിയില്‍ നിന്നും ഈടാക്കും.

ചെലവ് നോക്കി പ്രകടനം കൊഴുപ്പിക്കാം

പ്രകടനങ്ങളുടെ ഭാഗമായോ പൊതുയോഗങ്ങളോടനുബന്ധിച്ചോ ചെണ്ടമേളം ഉള്‍പ്പെടുത്തിയാല്‍ പത്ത് അംഗടീമിന് 7000 രൂപ ചെലവ് കണക്കാക്കും.ഗാനമേളയും നാടന്‍പാട്ടുമായി ഹരം കൊള്ളിച്ചാല്‍ ഒരു പാട്ടുകാരന് 500 രൂപ ചെലവ് കണക്കാക്കും. ചെറിയ ഹൈഡ്രജന്‍ ബലൂണിന് 25 രൂപയും വലുതിന് 3300 രൂപയും കണക്കാക്കും. എട്ട് അംഗങ്ങളുള്ള നാദസ്വരത്തോടുകൂടിയ കാവടിയാട്ടം ടീമിന് പ്രതിദിനം പതിനായിരം രൂപയും പാട്ടും പാരഡിയുമായുള്ള പ്രചാരണത്തിന് ഒരു സിഡിക്ക് 14000 രൂപയും ബാന്‍ഡ് സെറ്റ് ആളൊന്നിന് 1000 രൂപയും കണക്കാക്കും. പഞ്ചവാദ്യം ദിവസത്തിന് 5000 രൂപ കണക്കാക്കും. തെരുവ് നാടകം അഞ്ച് അംഗ സംഘത്തിന് 2500 രൂപ ചെലവ് കണക്കാക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാനുള്ളഅപേക്ഷ തീയതി നീട്ടി

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ) മാരായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. എസ്.പി.ഒമാരുടെ ഒഴിവ് നിലവിലുള്ളതിനാലാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. 18 വയസ് പൂര്‍ത്തിയായ എന്‍.സി.സി, സ്‌കൗട്ട് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭട•ാര്‍, അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐ.എഫ്.എസ്.സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം ഏപ്രില്‍ 5 , 6 തീയതി ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം ഏപ്രില്‍ 5 , 6 തീയതി രാവിലെ എട്ടിന് ആരംഭിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെഷിനുകള്‍ കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments