കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മന്ത്രിമാരടക്കമുള്ള സംഘം സംഭവ സ്ഥലത്ത് എത്തിയപ്പോൾ വിവരങ്ങള്‍ കൈമാറിയത് താനാണെന്നും അവിടുണ്ടായിരുന്ന ഉദ്യാഗസ്ഥരുമായി സംസാരിച്ചതിന് ശേഷമാണ് കെട്ടിടത്തിനുള്ളൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ ലഭിച്ച പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാരെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിലെ സേവനങ്ങളെല്ലാം നിർത്തിവെക്കാൻ കഴിയുമായിരുന്നില്ല. കെട്ടിടം ടൊയ്ലെറ്റും മറ്റും ഉപയോഗിക്കുന്നതിന് ആളുകൾ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് കെട്ടിടം പൂട്ടിയെങ്കിലും ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ വീണ്ടും തുറന്ന് കൊടുക്കുകയായിരുന്നു എന്നും അദ്ദംഹം പറഞ്ഞു.
രാവിലെ 11 മണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. 14-ാം വാർഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും പറഞ്ഞത്.
ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് മരിച്ചത്. അപകടം നടന്ന് രണ്ടരമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു.
പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.