കാലിക്കറ്റ് സർവകലാശാല സിലബസിൽ റാപ്പർ വേടന്‍റെ പാട്ട് ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ .ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി.
മലയാള ബിരുദം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ഉൾപ്പെടുത്തിയത്. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. പാട്ട് ഉൾപ്പെടുത്തിയതെനെതിരെ നൽകിയ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ലഹിരി ഉപയോഗിച്ചെന്ന പരാതികൾ നേരിട്ടിട്ടുള്ള വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ലഹരി വസ്തുക്കളും പുലിപ്പല്ലും കൈവശം വച്ചതിന് അറസ്റ്റിലായ ആളാണ് വേടനെന്നും വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തുന്നത് അദ്ദേഹം ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത മാതൃക പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമെന്നും പരാതിയിൽപറയുന്നു
വേടന്റെ പാട്ടിന് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെ രചന ഉൾപ്പടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പാട്ട് ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ കെ അനുരാജ് നേരത്തെ വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു.