കൊച്ചി: ഖരമാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് 220 കോടി രൂപ വകയിരുത്തിയും ബ്രഹ്മപുരത്ത് വിപുലമായ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും കൊച്ചി കോർപ്പറേഷന്‍റെ ബജറ്റ്. കോർപ്പറേഷന്‍റെ ചരിത്രത്തിലാദ്യമായി ഡിവിഷൻ തലത്തിലുള്ള ബജറ്റ് വിഹിതം പൂർണ്ണമായി നിർത്തലാക്കി. ബ്രഹ്മപുരത്തെ തീപ്പിടുത്തതിൽ പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്.
ബ്രഹ്മപുരത്തെ പുക വിട്ടൊഴിയുന്നതിന് മുൻപെയാണ് ഈ വർഷത്തെ ബജറ്റ് എത്തിയത്. ബജറ്റവതരണം തുടങ്ങിയതും പ്രതിപക്ഷം കട്ടപ്പുക ബജറ്റ് മുദ്രാവാക്യം ഉയർത്തി രംഗത്തിറങ്ങി.ബജറ്റ് വായിച്ച ഒന്നേമുക്കാൽ മണിക്കൂറും ബഹളത്തിൽ മുങ്ങി.എന്നാൽ അവതരണം തുടർന്നു ഡെപ്യൂട്ടി മേയർ കെ എ അൻസിയ. ഉറവിടമാലിന്യ സംസ്കരണത്തിന് ഊന്നൽ.അജൈവ മാലിന്യം ബ്രഹ്മപുരത്തേക്കില്ല.ജൈവ മാലിന്യത്തിന് പുതിയ പ്ലാന്‍റ്. ബയോ മൈനിംഗ് നടത്തി ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണ ഡെമോൺസ്ട്രഷൻ പാർക്ക്.പ്രത്യേക കന്പനി രൂപീകരിച്ച് സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
വെള്ളക്കെട്ട് പരിഹരിക്കാൻ ചെന്നൈ നഗരത്തിന്‍റെ മാതൃകയിൽ പദ്ധതികൾ.കൊതുകുനിവാരണത്തിനായി ഇരുപത് കോടി രൂപ.ഫോർട്ട് കൊച്ചിയിലും സമൃദ്ധി ജനകീയ ഹോട്ടൽ.മേയറുടെ ഇന്ധന വിഹിതത്തിലടക്കം ചിലവ് ചുരുക്കൽ.ഡിവിഷൻ തലത്തിൽ പദ്ധതികൾക്ക് സ്ഥിരമായി അനുവദിക്കുന്ന തുക പൂർണ്ണമായി അവസാനിപ്പിച്ചു ബ്രഹ്മപുരത്തെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാത്തിലും ഒരു യു ടേൺ എന്ന് മേയർ.