Friday, May 17, 2024
Homeസ്പെഷ്യൽസാഹിത്യ വിമർശകനായ എം.കെ. ഹരികുമാറുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര 9)

സാഹിത്യ വിമർശകനായ എം.കെ. ഹരികുമാറുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര 9)

ഡോക്ടർ തോമസ് സ്കറിയ

“എന്നെത്തന്നെയാണ് വായിക്കുന്നത്;
എന്നെത്തന്നെയാണ് എഴുതുന്നത് “

എം.കെ.ഹരികുമാർ

                                             

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള
അഭിമുഖ പരമ്പര – (ഭാഗം – 9)

എം.കെ.ഹരികുമാർ / ഡോ. തോമസ് സ്കറിയ – അഭിമുഖം ആരംഭിക്കുന്നു ..

ചോദ്യം: ‘ഖസാക്കിൻ്റെ ഇതിഹാസ’ത്തിൽ നിന്നു തുടങ്ങാം. എം.കെ. ഹരികുമാർ എന്ന നിരൂപകൻ്റെ അടയാളപ്പെടുത്തൽ ഖസാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ചരിത്രം ഒന്നു വിവരിക്കാമോ?

എം.കെ.ഹരികുമാർ:ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഖസാക്കിൻ്റെ ഇതിഹാസം വായിച്ചത് .പിന്നീട് കോളേജിൽ പഠിക്കുമ്പോഴും വായിച്ചു. എന്നാൽ പോസ്റ്റ് ഗ്രാജുവേഷന് മൂവാറ്റുപുഴ നിർമ്മല കോളേജിൽ പഠിക്കുമ്പോൾ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ കുറച്ച് കൂടി ആഴത്തിൽ വായിച്ചു. അങ്ങനെയാണ് ‘ആത്മായനങ്ങളുടെ ഖസാക്ക്’ ഉണ്ടായത്. അത് എൻ്റെ Impressions എന്ന നിലയിലാണ് ആവിഷ്കൃതമായത്. ഒരു കവിതയുടെ സർഗ്ഗപരമായ പ്രശ്നങ്ങൾ അതിലുണ്ട്. അത് യുക്തിപൂർവ്വം അപഗ്രഥിച്ച് എഴുതിയ വിമർശനമല്ലെന്നാണ് തോന്നുന്നത്. എൻ്റെ മനസിൽ നിന്നു തനിയെ വന്നതാണത്. ഒരു വ്യക്തിഗത വായനയാണത് .വായനയുടെ അനുഭൂതിയാണ്. വായിക്കുമ്പോൾ മനസ്സിൽ വരുന്നതെല്ലാം കലയായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളിൽ ശക്തമായ ഒരു കാറ്റ് വന്ന് പതിച്ചാലുണ്ടാകുന്ന ചലനങ്ങൾക്ക് സമാനമാണത്. ഇലകളും പൂക്കളും കാറ്റിൽ പറന്നു വരും .പൂക്കളുടെ ഗന്ധം അന്തരീക്ഷമാകെ പടരും. ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ അങ്ങനെയായിരുന്നു. 1984 ലാണ് അത് പുറത്തുവന്നത്. ഒരു നോവലിനെക്കുറിച്ച് മാത്രമായി ഒരു ആത്മാവിഷ്കാരം ആദ്യമായാണ് മലയാളത്തിൽ ഉണ്ടാകുന്നത് ,ഒരു നോവലിനെക്കുറിച്ച് മറ്റൊരു കൃതി എന്ന നിലയിൽ നോക്കുമ്പോൾ. വിമർശനം എന്ന് പറയുമ്പോൾ അവിടെ യുക്തിയും പ്രബന്ധവുമെല്ലാമാണ് ഓർമ്മയിലെത്തുന്നത് .എന്നാൽ വിമർശത്തെ ഒരു എഴുത്തുകാരന്റെ ആത്മാവിന്റെ കലാനുഭവമായി, സറിയലിസ്റ്റ് ഇംപ്രഷൻസ് എന്ന തലത്തിൽ, കാവ്യാനുഭവം എന്ന ഗണത്തിൽ വരുന്നത് ആദ്യമായിട്ടായിരുന്നു.

സ്വാഭാവികമായും അത് വിനിമയപരമായി ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് അതാര്യതയുടെ തലമാണ്. കലയിൽ അതാര്യത നിഷിദ്ധമല്ല .അത് ആസ്വാദനത്തെ ആശ്രയിച്ചിരിക്കുന്നു. കലാസൃഷ്ടി എന്ന് പറയുന്നത് പൂർണമായി നമുക്ക് മനസിലാക്കാൻ കഴിയുന്നതല്ല. അതിന് പല വ്യാഖ്യാനങ്ങളുണ്ടാവുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് ഭാഗികമായ വിനിമയങ്ങൾ ഉൾക്കൊണ്ട് കൂടുതൽ അർത്ഥതലങ്ങളിലേക്ക് പോകാൻ വായനക്കാരൻ വിധിക്കപ്പെട്ടിരിക്കുന്നു. ഒരു വിഷയം തിരഞ്ഞെടുത്തശേഷം അത് സമർത്ഥിക്കാനായി നോവൽ വായിക്കുകയല്ല ഞാൻ ചെയ്തത്. നോവൽ വായിച്ചപ്പോൾ ഞാൻ എന്നെയും വായിച്ചു. നോവൽ വായന എന്നെക്കുറിച്ചുള്ള ചിന്തയായി .എന്നെത്തന്നെയാണ് ഞാൻ വായിക്കുന്നത്. എന്നെത്തന്നെയാണ് ഞാൻ എഴുതുന്നത്.

ജീവിതം ഒരു സറിയലിസ്റ്റിക് ഭാവന

ഞാൻ ഉള്ളിൽ സാക്ഷാത്കരിച്ചത് ഇതിലൂടെ പുറത്തുവന്നു.അത് സ്ഥിരമായ ഒരു സാക്ഷാത്കാരമല്ല. ചിലപ്പോൾ ഭാവനയ്ക്കും അപ്പുറത്തേക്ക് പോയി. ജീവിതം ഒരു സറിയലിസ്റ്റിക് ഭാവനയാണ്. അതു കൊണ്ട് അല്പം ഹിസ്സീരിയ നമ്മുടെ പെരുമാറ്റത്തിലുണ്ടാവും .അത് നമ്മൾ അറിയണമെന്നില്ല. ‘ആത്മായനങ്ങളുടെ ഖസാക്കി’ലെ ഒരു ഭാഗം ശ്രദ്ധിക്കുക: “ഖസാക്കിനെ കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഫലിപ്പിക്കുന്നത് ;എല്ലാ ജീവികളുടെയും വസ്തുക്കളുടെയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന പ്രപഞ്ചശരീരം എന്ന നിലയിലാണ്. ആയുസ്സിൻ്റെ അനാദിയായ സ്പർശങ്ങളും ഉണ്മയുടെ അജ്ഞ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തി കിടക്കുന്ന പ്രസാദമാണ് വിജയൻ ലക്ഷ്യമാക്കുന്നത് .അതിനായി മനസ്സ് അണു മുതൽ പ്രപഞ്ചം വരെ യാത്ര ചെയ്യുന്നു. സ്വന്തം ഉടലിൽ സ്പർശിച്ചു നോക്കിയാൽ ലോകത്തിന്റെ സ്പന്ദനമറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം.വിജയൻ്റെ ആലോചനാവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത് പ്രസാദവും അനാഥത്വവും ചേർന്ന് സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ് .ദു:ഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വന സംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു.”

ഈ ഭാഷ എങ്ങനെയാണ് ഉണ്ടാകുന്നത്? ഇത് ഒരു വെളിപാട് ശബ്ദമല്ല. ഇത് എനിക്ക് വ്യാഖ്യാനിക്കാനാവില്ല.എന്നാൽ വിശ്വകവി വില്യം ബ്ളേക്ക്, സംഗീതജ്ഞൻ ബിഥോവൻ ,ചിത്രകാരൻ ഹെൻറി മാറ്റിസ്, തത്ത്വചിന്തകനായ ഷോപ്പനോർ തുടങ്ങിയവരെ അടുത്തറിയുന്ന ഒരു എഴുത്തുകാരന്, വായനക്കാരന് ഇതിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും.

Where there is a way or path ,it someone else’s path.
-Joseph Campbell

ചോദ്യം: ഇപ്പോൾ ആത്മായനങ്ങളുടെ ഖസാക്ക് എവിടെയാണ് കിട്ടുക ?

എം.കെ: ചാത്തന്നൂരിൽ സുജിലി പബ്ളിക്കേഷൻസ് അടുത്തിടെ ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ ഈ നിരയിൽ രണ്ടു പുസ്തകങ്ങളും അവർ പുറത്തു കൊണ്ടുവന്നു. ആത്മായനക്കളുടെ ഖസാക്കിൻ്റെ രചനയെപ്പറ്റി ,അത് എഴുതാനുണ്ടായ പ്രേരണയെപ്പറ്റി ,അതിൻ്റെ ആത്മീയാനുഭവങ്ങളെപ്പറ്റി ഞാൻ എഴുതിയ ‘ആത്മായനങ്ങളുടെ ജനിതകം’ എന്ന പുസ്തകമാണ് അതിലൊന്ന്. ജനിതകം പോലൊരു കൃതി മലയാളത്തിൽ ആദ്യമാണ് .ഒരു വിമർശകൻ അയാളുടെ കൃതിയുടെ ആത്മകഥ എഴുതുകയാണ്.’ഒ.വി.വിജയൻ സമസ്യകൾ’ എന്ന പുസ്തകമാണ് മറ്റൊന്ന്. സമീപകാലത്ത് വിജയനെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്.

ചോദ്യം: നമ്മുടെ നിരൂപകർ സംസ്കാരപഠനത്തിൻ്റെ വലയത്തിലകപ്പെട്ട ഒരു കാലത്ത് അത്തരം പഠനങ്ങളുടെ പിന്നാലെ പായാൻ തയ്യാറാകാത്ത ഒരാളായി എം.കെ. ഹരികുമാറിനെ വിലയിരുത്താം. എന്താണ് അതിനെക്കുറിച്ച് താങ്കൾക്ക് പറയാനുള്ളത്?

ഭാഷയിൽ നവീനമായ ഒരു ബ്രഷ് സ്ട്രോക്ക് വേണം

എം.കെ:സംസ്കാരപഠനങ്ങൾ ഉത്തരാധുനികതയുടെ ഭാഗമായാണ് രൂപപ്പെടുന്നത് .സാഹിത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച്, ഒരു ഭ്രാന്തനെപ്പോലെ, അന്വേഷിച്ചിരുന്ന വിമർശനരീതിക്ക് പകരം പ്രാദേശികത, സ്വത്വം, കീഴാളത്വം ,സാമ്രാജ്യാത്വാനന്തര സാംസ്കാരിക ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള പഠനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇത്തരം പഠനങ്ങൾ ചില യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. എഡ്വേർഡ് സെയ്ദ് ,ഹോമി കെ. ഭാഭ ,നാസിഹ് എൻ അയൂബി തുടങ്ങിയ പണ്ഡിതന്മാരുടെ രചനകൾ ഈ രംഗത്ത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ സാഹിത്യത്തെ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി സമീപിക്കുന്നത് എനിക്ക് തൃപ്തികരമായില്ല .ഖസാക്കിൻ്റെ ഇതിഹാസം വായിച്ചിട്ട് തസ്രാക്ക് എന്ന ഗ്രാമത്തിലെ ജീവിതരീതി ,ഷെയ്ക്ക്മാരുടെ ജീവിതം ,കുതിരയോട്ടം, യുദ്ധങ്ങൾ, മിനാരങ്ങൾ, ഓത്തുപള്ളികൾ, പ്രാചീന മുസ്ലിം ജീവിതം ,ആചാരങ്ങൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തി എഴുതിയാൽ എങ്ങനെയിരിക്കും? എനിക്കത് അസഹ്യമാണ്. ഗവേഷണത്തിന്റെ ഓരോ നിമിഷത്തിലും കല മരിക്കും. ഞാൻ കലാപരമായ അനുഭവത്തിന് , സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നു. അതാണ് എന്നിൽ മൗലികമായിട്ടുള്ളത്. പാണ്ഡിത്യവും വായനയും രണ്ടാമതാണ് വരുന്നത് .സൗന്ദര്യത്തെ അന്വേഷിക്കുമ്പോൾ പുതിയതായി തോന്നണം. ഭാഷയിൽ നവീനമായ ഒരു ബ്രഷ്ട്രോക്ക് വേണം. ചിന്തയുടെ വഴികൾ മാറണം .ലോകസാഹിത്യം ആർജിച്ച ഭാഷാപരമായ അവബോധം നമ്മളും ആർജിക്കണം .നല്ലൊരു വാക്യം എങ്ങനെ ഉണ്ടാകുന്നുവെന്ന് പഠിക്കണം.ഗദ്യം ഒരു സംസ്കാരമാണ്.ഗദ്യം കലാരൂപമാണെന്ന് ഞാൻ ചിന്തിക്കുന്നു.
In order to understand I destroyed myself
– Fernando Pessoa

ചോദ്യം: ഒരക്കാദമിക് അല്ലാത്ത താങ്കൾക്ക് നിരൂപണലോകത്തു നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയി എന്ന് തോന്നിയിട്ടുണ്ടോ?

എം.കെ.ഹരികുമാർ :അക്കാദമിക് ആകാതിരുന്നത് എന്റെ ചോയ്സായിരുന്നു. ഞാൻ ഒരിക്കലും അധ്യാപകനാകാൻ ആഗ്രഹിച്ചില്ല. എന്നിലുള്ളതെല്ലാം ഞാൻ സ്വന്തമായി വഴി വെട്ടി ,വായിച്ചും പഠിച്ചും മനനം ചെയ്തും സൃഷ്ടിച്ചതാണ്. അക്കാദമിക്കുകൾക്ക് എൻ്റെ സ്വാതന്ത്ര്യം കിട്ടുകയില്ല. അവർക്ക് ചില വഴികളിലൂടെ പോയേ പറ്റൂ. ഞാനൊരു പുസ്തകം വായിക്കുന്നതോടെ ഒരു പുതിയ വഴി ഉണ്ടാവുകയാണ് ചെയ്യുന്നത്. ആരും ചിന്തിക്കാത്ത ഒരു വഴിയുണ്ടാകും.’വീണപൂവി’നെക്കുറിച്ചുള്ള പുസ്തകം ഉദാഹരണം. ഇവിടെ എല്ലാവരും വീണപൂവിനെ ഒരു കാമുകിയായാണ് കണ്ടിരുന്നത്; അധ്യാപക വിമർശകർ വിശേഷിച്ചും. ആശാൻ തൻ്റെ നഷ്ടപ്പെട്ട പ്രേമഭാജനത്തെ മനസ്സിൽ കണ്ട് എഴുതിയതാണത്രേ. എൻ്റെ വീണപൂവ് വായനയിലെ (വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ) ഈ കാഴ്ചപ്പാട് തകർന്നുവീഴുകയായിരുന്നു. ഞാൻ പൂവിനെ ഒരു പൂവായി മാത്രം കണ്ടു .അത് ഒരു പ്രതീകമല്ലെന്ന് എൻ്റെ പുസ്തകത്തിലൂടെ സ്ഥാപിച്ചു. ഒരു വസ്തുവിന് അതായിരിക്കാനുള്ള അവകാശമുണ്ട്. ഏതൊരു വസ്തുവും അതിൻ്റെ അസ്തിത്വത്തിലാണുള്ളത്. ഒരു വണ്ട് വണ്ട് മാത്രമാണ് ;അത് മറ്റൊന്നുമല്ല. എൻ്റെ ഈ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് കെ.പി. അപ്പൻ കലാകൗമുദിയിൽ എഴുതിയതോർക്കുന്നു.

എനിക്ക് പിന്തുണ കിട്ടിയില്ലെന്നത് ശരിയല്ല. ഇന്ന് എന്റെ തലമുറയിൽ എനിക്ക് കിട്ടിയതുപോലെ പിന്തുണ വേറെ ആർക്കും കിട്ടിയിട്ടില്ല .എന്റെ പുസ്തകങ്ങൾക്ക് നല്ല പിന്തുണ ലഭിച്ചു. എൻ്റെ കൃതികളെക്കുറിച്ച് ഡോ.സുകുമാർ അഴീക്കോട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ,ഡോ.എം.ലീലാവതി, ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് ,ഡോ.എൻ.എ.കരീം, ഫാ.ഡോ.കെ.എം.ജോർജ്, ഡോ. ദേശമംഗലം രാമകൃഷ്ണൻ തുടങ്ങിയവർ ദീർഘലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഞാൻ ഒറ്റയ്ക്കാണ് ചിന്തിക്കുന്നത്. കൂട്ടമായി ചിന്തിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് എന്നാലെ വിമർശകൻ വായനക്കാരിൽ നിന്നാണ് പിന്തുണ തേടുന്നത്. അത് എനിക്ക് കിട്ടുന്നുണ്ട്. എനിക്ക് കുറെ നല്ല വായനക്കാരുണ്ട്.

ഏറ്റവും അവികലമായ ചിന്താഗതി

ചോദ്യം: നവാദ്വൈതം, ഉത്തര-ഉത്തരാധുനികത എന്നിങ്ങനെ താങ്കളവതരിപ്പിച്ച ആശയങ്ങൾ മലയാളികൾ എങ്ങനെ ഉൾക്കൊണ്ടു?

എം.കെ.ഹരികുമാർ: നവാദ്വൈതം എന്ന തത്ത്വചിന്താപരമായ ആശയത്തിലെത്താൻ ഞാൻ പതിറ്റാണ്ടുകൾ അലഞ്ഞു. നവാദ്വൈതത്തിന് ഒരു പൂർണത ലഭിക്കുന്നത് 2010ലാണ്. ‘എൻ്റെ മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിലാണ് ഞാനിത് അവതരിപ്പിച്ചത്. പിന്നീട് ‘സാഹിത്യത്തിൻ്റെ നവാദ്വൈതം’, ‘മറവിയുടെ നിർമ്മാണം’,എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. നവാദ്വൈതം മലയാളസാഹിത്യത്തിൽ തന്നെ പുതിയൊരു സംഭവമാണ്. എൻ്റെ ചിന്തയുടെ വളർച്ചയുടെ ഒരു ഘട്ടത്തിലാണ് ഒരു ദർശനത്തിലേക്ക് ഞാൻ എത്തുന്നത്.’എൻ്റെ മാനിഫെസ്റ്റോ’ എന്ന പുസ്തകം റിവ്യു ചെയ്തുകൊണ്ട് സുകുമാർ അഴീക്കോട് എഴുതി: “ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്. സുപ്രസിദ്ധമായ ‘നേതിവാദം’ ഏത് ചിന്തയെയും ‘ഇതല്ല’ എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു.സത്യമെന്താണെങ്കിലും സത്യത്തിൻ്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ പ്രാപിക്കേണ്ടതാണെന്ന് ഉപദേശിച്ചത് ഞാനിവിടെ അനുസ്മരിച്ചു കൊള്ളട്ടെ. എഴുത്ത് മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു .അവിടെനിന്ന് പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമിതിയുടെ മാർഗ്ഗം സാഹിത്യകാരന്മാർ അനുസരിക്കണം എന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു.ഹരികുമാറിൻ്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ ,കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ് എൻ്റെ പ്രതീക്ഷ .സാഹിത്യവിമർശകൻ എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്. ഗീതയിലെ ഒരു അനുശാസനവും ആശയരഹസ്യത്തിൽ ഇരിക്കില്ല. ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്. ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക് ഈ കാഴ്ചപ്പാട് സ്വന്തം ശൈലിയിൽ ചൂണ്ടിക്കാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ് ആശയരംഗത്ത് ചെയ്തിരിക്കുന്നത്. ”
അഴീക്കോട് തുറന്ന മനസ്സോടെ എൻ്റെ വീക്ഷണങ്ങളെ അംഗീകരിക്കുന്നതാണ് ഇവിടെ കാണുന്നത് .നവാദ്വൈതം നിരന്തരമായ ,നിമിഷംതോറും വികസിക്കുന്ന ഒരു വീക്ഷണമാണ്. അത് അനന്തമായ പ്രക്രിയയാണ് അവതരിപ്പിക്കുന്നത്.
Not everyone can see the truth, but he can be it
– Franz Kafka

ഉത്തരാധുനികത മരിച്ചു എന്ന് ആദ്യം പറഞ്ഞു

ഉത്തര-ഉത്തരാധുനികതയെക്കുറിച്ച് ‘അക്ഷരജാലക’ത്തിൽ 2010 മുതൽ ഞാൻ എഴുതിത്തുടങ്ങിയതാണ്. 2012 ൽ ഞാൻ ‘ഉത്തര- ഉത്തരാധുനികത’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഉത്തര- ഉത്തരാധുനിക സൈദ്ധാന്തികന്മാരായ റയോൾ ഇഷെൽമാൻ ,അലൻ കിർബി, നിക്കോളാസ് ബോറിയ, റോബർട്ട് സാമുവൽസ് എന്നിവരുമായി ഇമെയിൽ വഴി ഇൻറർവ്യൂ ചെയ്താണ് അത് അവതരിപ്പിച്ചത്.അക്കൂട്ടത്തിൽ നവാദ്വൈത ദർശനവും ഉൾപ്പെടുത്തിയിരുന്നു. റയോൾ ഇഷെൽമാൻ എനിക്ക് ലേഖനങ്ങൾ എഴുതി അയച്ചിട്ടുണ്ട്. മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി ഒരു പുസ്തകമെഴുതിയത് ഞാനാണ് .അതിലാണ് ഉത്തരാധുനികത മരിച്ചു എന്ന് പറഞ്ഞത് .ഉത്തര- ഉത്തരാധുനികതയുടെ ഭാഗമാണ് ഇൻറർനെറ്റും ടെലിവിഷനും മൊബൈൽ ഫോണും സൃഷ്ടിച്ച പുതിയ സാഹചര്യം .
Art is a state of encounter
-Nicolas Bourriaud

ചോദ്യം: താങ്കളുടെ ‘അക്ഷരജാലകം’ പംക്തി ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുകയാണല്ലോ’?എങ്ങനെയാണ് വായനക്കാർ ഈ പംക്തി ഏറ്റെടുത്ത് ?

എം.കെ.ഹരികുമാർ :അക്ഷരജാലകം പോലെ ഒരു പംക്തി ഇപ്പോൾ വേറെയില്ല. അക്ഷരജാലകം ഒരു ബ്രാൻഡ് നെയിമാണ് ഇപ്പോൾ. സാഹിത്യത്തെക്കുറിച്ച് പരാമർശിക്കുന്ന പേജുകൾക്കും പ്രോഗ്രാമുകൾക്കും പലരും അക്ഷരജാലകം എന്ന പേരാണ് നൽകുന്നത്. ദൂരദർശനിൽ അക്ഷരജാലകം എന്ന പേരിൽ ഒരു പരിപാടിയുണ്ട് .ഒരു ദ്വൈവാരിക അടുത്തിടെ സാഹിത്യവിഷയങ്ങളിൽ അവരുടെ വിഭവങ്ങളെ പരിചയപ്പെടുത്താൻ അക്ഷരജാലകം എന്ന പേര് ഉപയോഗിച്ചത് കണ്ടു. എല്ലായിടത്തും സ്വീകാര്യതയുള്ള പംക്തിയാണിത്. അക്ഷരജാലകം എന്ന് പേരിട്ടാൽ അത് ഒരു സാഹിത്യകലാ വിചിന്തനമായി എന്ന ധാരണ വന്നിരിക്കുകയാണ് .അക്ഷരജാലകം സമസ്ത മേഖലകളെക്കുറിച്ചുമുള്ള ഒരു സ്വതന്ത്രവിചാരമാണ്;ആനുകാലികങ്ങളിലെ രചനകൾ മാത്രമല്ല.

എൻ്റെ ചിന്തകൾക്ക് വ്യാപകമായ പ്രചാരം നൽകിയത് ഈ പംക്തിയാണ്. ഇപ്പോൾ ‘മെട്രോവാർത്ത’ പത്രത്തിലാണ് അക്ഷരജാലകം പ്രസിദ്ധീകരിക്കുന്നത്. അക്ഷരജാലകത്തിൻ്റെ കുറെ ലക്കങ്ങൾ ഉൾക്കൊള്ളിച്ച് 1600 പേജ് വരുന്ന രണ്ടു വാല്യങ്ങൾ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചത് സുജിലി പബ്ലിക്കേഷൻസാണ്. അക്ഷരജാലകത്തിനു വലിയൊരു വായനാസമൂഹമുണ്ട്. അവർ അതിനായി കാത്തിരിക്കുന്നു. എൻ്റെ ചിന്തകളെയും ഞാൻ ചൂണ്ടിക്കാട്ടുന്ന പുസ്തകങ്ങളെയും പിന്തുടരുന്നവരുണ്ട്.

ബുദ്ധിസ്റ്റ് നീലാകാശങ്ങൾ

ചോദ്യം: ഏതാണ് പുതിയ പുസ്തകം?

എം.കെ.ഹരികുമാർ: ‘ബുദ്ധിസ്റ്റ് നീലാകാശങ്ങൾ’ എന്ന പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു. കായംകുളം ബോധി ബുക്സാണ് പ്രസാധകർ. സാഹിത്യത്തിൻ്റെയും തത്ത്വശാസ്ത്രത്തിൻ്റെയും ദാർശനികതയുടെയും തലങ്ങളിലൂടെയുള്ള ഒരു യാത്രയാണത്. ജീവിതത്തിൻ്റെ പ്രാപഞ്ചികമായ അനുഭവങ്ങളും പൊരുളുകളും ഇതിൽ ചർച്ച ചെയ്യുന്നു. പഴയനിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ് ,സെൻ ബുദ്ധസ്റ്റ് തീച്ച് നാത്ഹാൻ ,ദസ്തയെവ്സ്കി ,ദൈവശാസ്ത്രജ്ഞൻ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരെ മുൻനിർത്തിയുള്ള വിചാരങ്ങളാണ് ഈ പുസ്തകം.

ചോദ്യം: ഇന്ന് ഓരോ വ്യക്തിയും ഓരോ മാധ്യമമാണെന്ന് താങ്കൾ എഴുതി. വിശദീകരിക്കാമോ?

എം.കെ.ഹരികുമാർ: ഈ ഇൻറർനെറ്റ് യുഗം മനുഷ്യനെ പുതിയ ദൈവികതയിൽ എത്തിച്ചിരിക്കുകയാണ്.ഇൻ്റർനെറ്റ് ദൈവമാണ്. ദൈവം സൃഷ്ടിക്കാത്തത് മനുഷ്യൻ സൃഷ്ടിച്ചു എന്ന്‌ അലക്സാണ്ടർ ബാർദ് പറയുന്നു. മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിനു മുന്നിൽ അവൻ ഇന്ന് സ്വാതന്ത്ര്യവും അടിമത്വവും ഒരുമിച്ച് അനുഭവിക്കുന്നു. ആരുടെയും അനുവാദം ചോദിക്കാതെ എഴുതാൻ ഒരു ചുമർ എല്ലാവർക്കുമുണ്ട് .അരാജകവാദിക്കോ നിഷേധിക്കോ ഒരു വിവേചനവും നേരിടേണ്ടി വരുന്നില്ല .പത്രാധിപരില്ലല്ലോ. ഇൻസ്റ്റഗ്രാം പേജ് കലയാണ്. അത് ഉപയോഗിക്കുന്നവൻ കലാകാരനാവുകയാണ് .നിങ്ങൾ ഒരു വ്യക്തി മാത്രമല്ല ;മറ്റുള്ളവരുടെ കലാസൃഷ്ടികൾ നിങ്ങളിലൂടെ പ്രചരിപ്പിക്കാനാവും. അതാണല്ലോ ഫേസ്ബുക്ക് .അവിടെ എഴുതാൻ സ്വന്തം കണ്ടൻ്റ് വേണമെന്നില്ല. മറ്റുളളവരുടെ രചനകൾ അവിടെ പോസ്റ്റ് ചെയ്യുന്നവരുണ്ട്.എഴുത്തുകാരൻ മാധ്യമമാകുന്നത് അല്ലെങ്കിൽ വ്യക്തികൾ മാധ്യമമാകുന്നത് ഒരു പ്രതിസന്ധിയാണ്. എങ്ങനെ ഒഴുക്കിനൊത്ത് നീന്താതിരിക്കാം എന്ന വെല്ലുവിളിയാണത്. പരമ്പരാഗതമായ പാഠങ്ങൾ അതേപടി ഉല്പാദിപ്പിക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കണം .മനുഷ്യൻ്റെ ഓർമ്മയ്ക്കും സ്നേഹത്തിനും ഇത് ദുഷിച്ച കാലമാണ്. ഇന്നത്തെ മനുഷ്യനെ കലി ബാധിച്ചിരിക്കുന്നു; നളനെ മാത്രമല്ല. ആ കലി എങ്ങനെയുണ്ടായി ?അതിവേഗത സമ്മാനിച്ച ആകുലതയാണ് ഇപ്പോഴുള്ളത് .ജീവിതത്തിന് വേഗതയേറി. ഈ വേഗതിയിൽ മന:ശാസ്ത്രം തന്നെ മാറുകയാണ്. ജീവിതനാടകത്തിന്റെ അടിയിൽ സംഭവിക്കുന്നതെന്താണ്? അത് നിശിതമായി അന്വേഷിച്ച് കണ്ടെത്തുകയാണ് എഴുത്തുകാരൻ ചെയ്യേണ്ടത്. ഇത് മാധ്യമ വിസ്ഫോടനങ്ങളുടെ കാലമാണ് .ഇവിടെ ഓരോ എഴുത്തുകാരനും മാധ്യമമാണ്. എന്തും എഴുതാം .നിങ്ങൾ സ്വതന്ത്രരാണ്. അതുകൊണ്ട് എന്ത് എഴുതണമെന്ന കാര്യത്തിൽ നിലവാരപ്പെടരുത്. ഒരു മാധ്യമമായിരിക്കുക എന്ന അവസ്ഥ പുതിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എണ്ണമറ്റ ടെലിവിഷൻ ചാനലുകളുടെയും യുട്യുബുകളുടെയും കാലത്ത് മനുഷ്യൻ ഒരു മാധ്യമജീവിയായി രൂപാന്തരപ്പെടുകയാണ്. മനുഷ്യജീവിതത്തിൻ്റെ അടിയിലുള്ള നരകയാതനകൾ ,അസംബന്ധങ്ങൾ ,അപ്രിയ സത്യങ്ങൾ മാന്തിപ്പുറത്തെടുക്കണം. ഇക്കാര്യത്തിൽ എഴുത്തുകാർ നൂറ് ശതമാനം സത്യസന്ധത പുലർത്തണം .ഈ ശൂന്യതയെ മറികടക്കാൻ വേറെ വഴിയില്ല .
Beyond myself,somewhere ,I wait for my arrival.
-Octavio Paz

ചോദ്യം: താങ്കളുടെ നോവലുകൾ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത് ?

എം.കെ.ഹരികുമാർ :എൻ്റെ ‘ജലഛായ’,’ശ്രീനാരായണായ’, ‘വാൻഗോഗിന്’ എന്നീ നോവലുകൾ പുതിയ ഒരു ക്രാഫ്റ്റും ഭാഷയുമാണ് പരീക്ഷിച്ചത്. നല്ല രീതിയിൽ തന്നെ നോവലുകൾ സ്വീകരിക്കപ്പെട്ടു. അത് ശരിയായി വായിച്ച് ആസ്വദിച്ച ആളുകളുണ്ട്. അവരുടെ പുതിയ പ്രതികരണങ്ങൾ എനിക്ക് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയാണ് .ഒരു സാഹിത്യകാരൻ്റെ ദൗത്യം പൂർണമായി വിജയിക്കുന്നത് ഏതാനും വായനക്കാർ അത് നന്നായി മനസ്സിലാക്കുമ്പോഴാണ്. ആ അർത്ഥത്തിൽ എൻ്റെ നോവലുകൾ വലിയ വിജയമാണ്.ഈ കൃതികൾക്ക് വേണ്ടി ഞാൻ ഒരു പുതിയ സാഹിത്യരചനാരീതിയാണ് അവലംബിച്ചത് .അത് സ്യൂഡോ റിയലിസം അഥവാ വ്യാജ യാഥാർത്ഥ്യമാണ്. യാഥാർത്ഥ്യത്തിനകത്തു വേറൊരു യാഥാർത്ഥ്യം സൃഷ്ടിക്കുന്നു. അതാകടെ ഭാവനയാണ്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. എന്നാൽ യഥാർത്ഥമായതുമായി ചില സാമ്യതകളുണ്ട്. ഗുരുവിനെക്കുറിച്ച് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികളിൽ ഏറ്റവും മികച്ചത്, സ്ർഗ്ഗാത്മകമായത് ‘ശ്രീനാരായണായ’ ആണെന്ന് പറയുന്നവരുണ്ട്. അതാണ് സത്യം. ‘ജലഛായ’യ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയത്. അത് വായിച്ച് പ്രശസ്ത സംവിധായകൻ കെ.എസ്‌. സേതുമാധവൻ സാർ എനിക്ക് എഴുതി. അത് മാറ്റത്തിന്റെ ഒരു പുതിയ വഴി തുറന്നിട്ടിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.നോവൽസാഹിത്യത്തിന്റെ രചനാരീതി സമ്പൂർണ്ണമായി മാറ്റിമറിച്ച കൃതികളാണ് എൻ്റെ നോവലുകൾ .
For a writer only one form of patriotism exists:,his attitude toward language .
Joseph Brodsky

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments