തിരുവനന്തപുരം : സംസ്ഥാനത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ ശിക്ഷാവിധി പുറപ്പെടുവിച്ചു. പ്രതി കേഡലിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.15 ലക്ഷം രൂപ പിഴയുമൊടുക്കണം.ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പിഴത്തുകയായ 15 ലക്ഷം കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിധിയിലെ വാദം അവസാനിച്ചത്. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ പ്രതി കേഡലിന് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിധി പറയുന്നതിൽ പ്രതിയുടെ പ്രായം കൂടി കണക്കിലാക്കണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്
പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അങ്ങനയല്ലെന്ന് കാണിച്ച് മാനസികാരോഗ്യ വിദഗ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. മാനസികപ്രശ്നമുള്ളയാൾ എങ്ങനെയാണ് കൃത്യമായ ആസൂത്രണത്തോടെ നാല് കൊലപാതകങ്ങള്‍ ചെയ്യുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.കേഡൽ കുറ്റക്കാരനെന്ന് ഇന്നലെ വ്യക്തമാക്കിയരുന്നു. ഏപ്രിൽ 28-നായിരുന്നു കേസിന്റെ അന്തിമവാദം പൂർത്തിയായത്.
2017 ഏപ്രിൽ ഒമ്പതിനായിരുന്നു ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. അമ്മ ഡോ. ജീൻ പദ്മ, അച്ഛൻ റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിങ്ങനെ നാലു പേരെയാണ് കേഡൽ കൊലപ്പെടുത്തിയത്.വീട്ടിനുള്ളിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങൾ കണ്ടത്.
പ്രൊഫ.രാജാ തങ്കം, ഡോക്ടർ ജീൻ പദ്മ ദമ്പതികളുടെ മകൻ കേഡൽ ജിൻസൺ രാജ പിന്നീട് പൊലീസിൽ കീഴടങ്ങിയിരുന്നു. ആസട്രൽ പ്രോജക്ഷൻ എന്ന ആഭിചാരത്തിൽ ആകൃഷ്ഠനായിരുന്നു എന്നൊക്കെ മൊഴി നൽകി കേഡൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പിന്നീട് കണ്ടെത്തി.