കാസർഗോഡ് :- പണം ഓൺലൈനിലൂടെ ട്രാൻസ്ഫർ ചെയ്താൽ മയക്കുമരുന്ന് ഒളിപ്പിച്ച സ്ഥലത്തിൻ്റെ ഗൂഗിൾ ലൊക്കേഷൻ നൽകിയാണ് ഇവരുടെ വിൽപ്പന. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി എന്ന് പോലീസ് അറിയിച്ചു.
കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എംഡിഎംഎ ഉൾപ്പെടെ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരുംകുഴി പാടം ചേറൂട്ടി ഹൗസിലെ രഞ്ജിത്ത്, മടിക്കേരി സ്വദേശി സഫാദ് എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ്.
അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. എൻമകജെ, പെർളയിൽ നിന്ന് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 83.890 ഗ്രാം എംഡിഎംഎ പിടിച്ച കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.ബെംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന വൻ ലഹരി ഉൽപാദനകേന്ദ്രത്തിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്നുകൾ വാങ്ങുന്നത്. ബെംഗളൂരുവിലെ ഏജന്റ്മാരെ ബന്ധപ്പെടുന്നതും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓൺലൈനായി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന ഗൂഗിൾ ലൊക്കേഷൻ ലഭിക്കുകയും ചെയ്യും. ഇവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
അറസ്റ്റിലായ രഞ്ജിത് കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണ്. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയെ PIT NDPS Act പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡാജെ സ്വദേശി സൂരജ് റായിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ പാർപ്പിച്ചു.
കാസർഗോഡ് ജില്ലയിൽ ആദ്യമായാണ് മയക്കുമരുന്ന് കടത്തുകളിൽ പ്രതികളായവർക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.