“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
“ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവെച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ ന്യൂനതയും മറച്ചു വെയ്ക്കും”
-മുഹമ്മദ് നബി
മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുവാനുള്ള ത്വര എന്നും മനുഷ്യനിൽ രൂഢമൂലമാണ്. കുറവുകൾ പറഞ്ഞു നടക്കുക. ഉള്ളതാവട്ടെ ഇല്ലാത്തതാവട്ടെ.. പറഞ്ഞ് പരിഹസിക്കുമ്പോൾ ആത്മ നിർവൃതി നേടുക.
വിശ്വസിച്ച് പറഞ്ഞത് പരസ്യമാക്കുക. ഏഷണി പറയുക.
വിശ്വസ്ത മനസ്സുകൾ അനുവർത്തിക്കാത്ത ഇത്തരം കാര്യങ്ങൾ പലരേയും വേദനിപ്പിക്കുന്നു എന്ന് ഓർക്കാതെ ഇന്നും പലരും തുടരുകയാണ്.
മുഹമ്മദ് നബി
*****
(ജനനം ഏപ്രിൽ 20, 571- മക്ക,
മരണം ജൂൺ 7, 634
മദീന)
ഇസ്ലാം മതവിശ്വാസ പ്രകാരം മനുഷ്യവർഗ്ഗത്തിൻ്റെ മാർഗ്ഗദർശനത്തിനായി അല്ലാഹു നിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.
ഇരുപത്തയ്യായിരത്തില്പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് നബി എന്ന് മുസ്‌ലിംങ്ങൾ വിശ്വസിക്കുന്നു.
നബി വചനങ്ങളിൽ പ്രധാനപ്പെട്ട ചിലത് താഴെ കുറിക്കുന്നു..
മതം ഗുണകാംക്ഷയാകുന്നു.
മതത്തിൽ നിങ്ങൾ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപ്പെട്ടവനല്ല.
ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾ വിലകൂട്ടി പറയരുത്.
നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.
മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്.
നന്മ കൽപിക്കണം തിന്മ വിരോധിക്കണം.
ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം..
ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകൾ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അർഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യനാളിൽ ഞാൻ ശത്രുതയിലായിരിക്കും.
അധികാരം അനർഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാൾ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയേക്കാൾ കടുത്ത വഞ്ചനയില്ല.
മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.
നിങ്ങളിൽ ശ്രേഷ്ഠൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
നിങ്ങൾ കഴിയുന്നതും വിവാഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ ദൈവസിംഹാസനം പോലും വിറക്കും.
സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നതയും സദ്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.
ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്.
കോപം വന്നാൽ മൗനം പാലിക്കുക.
നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണ്യമുണ്ട്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവെച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ ന്യൂനതയും മറച്ചു വെയ്ക്കും.
നബി വചനങ്ങൾ ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും കഴിഞ്ഞാൽ
അറിഞ്ഞും അറിയാതെയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പലതിൽ നിന്നും മാറി നിൽക്കുവാൻ നമുക്ക് കഴിയും..
ഏവർക്കും
സ്നേഹത്തോടെ ശുഭദിനാശംസകൾ
നേരുന്നു