മലയാളി മനസ്സ് ൻ്റെ എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പതാം ഭാഗത്തിലേക്ക് സ്വാഗതം
ഒളപ്പമണ്ണ എന്ന പേരിൽ പ്രശസ്തനായിത്തീർന്ന കവി ശ്രീ. സുബ്രമണ്യൻ നമ്പൂതിരിപ്പാട് ആണ് ഇന്നത്തെ നക്ഷത്രപൂവ്!
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് (
)
(10/01/1923 – 10/04/2000)
ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഒളപ്പമണ്ണമനയിൽ 1923 ജനുവരി പത്താം തീയതി ഭൂജാതനായി. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്, അമ്മ ദേവസേന അന്തർജ്ജനം. ജന്മി കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ബാഹ്യമായ ഇടപെടലുകൾ അധികമില്ലാതെയാണ് ബാല്യകാലം കഴിച്ചു കൂട്ടിയത്. പിന്നീടാണ് പ്രപഞ്ചത്തിന്റെ അനന്തവിശാലതയെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കുന്നത്.
സ്വന്തം സമുദായത്തിലെ0 യാഥാസ്ഥികമായ ചില ദുരാചാരങ്ങളോടും വ്യവസ്ഥകളോടുമുള്ള എതിർപ്പുകൾ അദ്ദേഹത്തിൻ്റെ കവിതകളിൽ കാണാം. ചങ്ങമ്പുഴക്കവിതകളുട സ്വാധീനം സാഹിത്യരംഗത്ത് ഉണ്ടായിരുന്ന കാലഘട്ടത്തിലാണെങ്കിലും സ്വതന്ത്ര്യമായ ഒരു കവിതാരീതിയാണ് അദ്ദേഹം സ്വീകരിച്ചത്.
ആധൂനികതയോടുള്ള ആഭിമുഖ്യവും ജീവിതാവബോധവും ആ കവിതകളിൽ ഉണ്ട്. പൗരാണിക സംസ്കാരത്തോടും ആചാര്യന്മാരോടും അദ്ദേഹത്തിന് ആദരവുണ്ടെങ്കിലും ആ രീതിയിൽ മാത്രം മുന്നോട്ടു പോകുവാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. സമൂലമായ ഒരു പരിവർത്തനമാണ് തൻ്റെ കവിതകളിലൂടെ ഒളപ്പമണ്ണ ലക്ഷ്യമാക്കിയത്.
സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നിലനിൽക്കുന്ന ഒരു നല്ല നാളെയെക്കുറിച്ചാണ് അദ്ദേഹം സ്വപ്നം കണ്ടത്. അത് സഫലമാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അദ്ധ്വാനിക്കുന്നവരോടും, ദുഃഖമനുഭവിക്കുന്നവരോടും അനീതിക്ക് ഇരയാകുന്നവരോടും സഹതാപമുള്ള കവി എല്ലാവരോടും സ്നേഹവും, സൗഹാർദവും വെച്ചുപുലർത്തുക എന്ന ധർമ്മം മുറുകെപ്പിടിച്ചിരുന്നു.
‘തിങ്കളും താരങ്ങളും തൂവെള്ളക്കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെൻ്റെ വിദ്യാലയം’
ഈ വിദ്യാലയത്തിൽ നിന്ന് ഒരുപാടു പഠിക്കുവാനുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
കിലുങ്ങുന്ന കൈയ്യാമം, അശരീരികൾ, ഇലത്താളം,വീണ, കല്പന, റബ്ബർ വൈഫും മറ്റു കവിതകളും, പാഞ്ചാലി, നങ്ങേമക്കുട്ടി, കഥാകാവ്യങ്ങൾ, ജാലകപ്പക്ഷി, നിഴലാന, വരിനെല്ല്, ആനമുത്ത് തുടങ്ങിയവയാണ് ഒളപ്പമണ്ണയുടെ പ്രധാന കൃതികൾ.
സ്വാതന്ത്ര്യ സമരത്തേയും സമര നേതാക്കളേയും ആദരവോടെക്കാണുന്ന അദ്ദേഹത്തിന് ഈ സ്വാതന്ത്ര്യം പൂർണ്ണമായി എന്ന വിശ്വാസമില്ല. അതുകൊണ്ടാണ് ഒന്നാം സ്വാത്രന്ത്ര്യ ദിനത്തെ ‘ശ്രാദ്ധ’ ദിനമെന്നും ഇൻഡ്യാ വിഭജനത്തെ ‘അമ്മയെക്കൊന്നിട്ടു വെട്ടിപ്പകുക്കലാണെന്നും’ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്.
പൗരാണിക സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന കവിക്ക് ഇന്നത്തെ അവസ്ഥയിൽ ഖേദമുണ്ട്.
‘ആർഷ സംസ്കാരം നോക്കൂ, ജാതിയും മതങ്ങളു-
മായുധമെടുക്കുന്നതന്യോന്യം കുത്തിക്കീറാൻ’
അദ്ധ്വാനിക്കുന്നവരോടൊപ്പമാണ് എന്നും കവിയുടെ മനസ്സ്. അത് കൊണ്ടാണ്,
പണിചെയ്യുന്ന കർഷകനല്ലേ
പുത്തരിയുണ്ണാനവകാശം… എന്ന് ധൈര്യത്തോടുകൂടി ചോദിക്കുവാൻ കഴിയുന്നത്.
‘കിരീടങ്ങളുടെ കഥ’ സ്വർഗ്ഗത്തിൻ്റെ ചിത്രങ്ങൾ, കള്ളൻ ചക്കേട്ടു തുടങ്ങിയ കവിതകളും സ്വതന്ത്രാനന്തര ഭാരതത്തിൻ്റെ ദയനീയവസ്ഥയെ സൂചിപ്പിക്കുന്നവയാണ്. നങ്ങേമക്കുട്ടി യാണ് ഒളപ്പമണ്ണയുടെ ഏറ്റവും പ്രധാനവും പ്രസിദ്ധവുമായ കൃതി. മകളെ സ്നേഹഹിക്കുന്ന തിലധികമായി ജാതിമഹത്വത്തേയും, ആചാരങ്ങളെയും സ്നേഹിക്കുകയും അതിലധികമായി ഭയപ്പെടുകയും ചെയ്യുന്ന മാതാപിതാക്കൾ, മനുഷ്യത്വത്തേക്കാൾ വില ജാതിക്കും ജാത്യാചാരങ്ങൾക്കും നൽകുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു കാവ്യതല്ലജം തന്നെയാണ് നങ്ങേമക്കുട്ടി.
വിവിധ അവസ്ഥകളിൽ ക്കഴിയുന്ന ഏതാനും നിസ്സഹായരുടെ ദുരന്തകഥകളാണ് ‘കഥാകാവ്യങ്ങൾ’ ടെ ഇതിവൃത്തം. അക്ലിഷ്ട സുന്ദരമാണ് ഇതിലെ കാവ്യങ്ങളെല്ലാം. അനാവശ്യമായ വർണ്ണനകളും സംഭാഷണങ്ങളുമില്ലാത്ത അവതരണ യോഗ്യമായ ആട്ടക്കഥയാണ് അംബ
സാമൂഹികവും രാഷ്ട്രീയവുമായ അവശതകൾ അനുഭവിക്കുന്നവർക്ക് ആശ്വാസവും, ഉത്തേജനവും നൽകുന്ന കാവ്യങ്ങളാണ് ഒളപ്പമണ്ണ രചിച്ചിട്ടുള്ളവയെല്ലാം!
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ധാരാളം പ്രശസ്തമായ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിൻ്റെ അദ്ധ്യക്ഷനുമായിരുന്ന അദ്ദേഹം എഴുപത്തിയേഴാമത്തെ വയസ്സിൽ
(10/04/2000) വിട വാങ്ങി
അടുത്ത ലക്കം വീണ്ടും കണ്ടു മുട്ടാം
Thank You Sri. Raju Sankarathil Sir

മനുഷ്യ മനസാക്ഷിക്ക് നേരെ മുഖം ചേർത്തുവെച്ച എഴുത്തുകാരൻ, കവി..
ഒളപ്പമണ്ണയെ കുറിച്ച് നല്ല അനുസ്മരണം