തിരുവനന്തപുരം:ആശവർക്കർമാർ ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്.
കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ദില്ലിക്ക് പോയിട്ട് ഒന്നും നടക്കാത്തതിൽ, സമരസമിതിക്ക് അതൃപ്തിയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.