മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ ഇരുപത്തിയാറാം ഭാഗത്തിലേക്ക് സ്വാഗതം
മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും നാടകകൃത്തും ആയ ശ്രീ. ഇടശ്ശേരി ഗോവിന്ദൻ നായർ ആണ് ഇന്നത്തെ നക്ഷത്രപൂവ്!
ഇടശ്ശേരി ഗോവിന്ദൻ നായർ (
) (23/12/1906 – 16/10/1974)
ശക്തിയുടെ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ. ഇടശ്ശേരി ഗോവിന്ദൻ നായർ 1906 ഡിസംബർ ഇരുപത്തിമൂന്നാം തീയതി മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്ത് ഇടശ്ശേരി തറവാട്ടിൽ ജനിച്ചു. അച്ഛൻ പി. കൃഷ്ണക്കുറുപ്പ്, അമ്മ ഇടശ്ശേരി കളത്തിൽ കുഞ്ഞിക്കുട്ടിയമ്മ. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ബാല്യകാലം കഴിച്ചു കൂട്ടിയത്.
ചെറുപ്പകാലം മുതലേ കവിതാ രചനയിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. പുരാണകഥകൾ പറഞ്ഞു കൊടുത്തിരുന്ന അമ്മ, ചേച്ചി, ആദ്യകാല ഗുരു ആയിരുന്ന ശങ്കുണ്ണി മേനോൻ എന്നിവർ അദ്ദേഹത്തിന്റെ കവിതാ വാസന വളർത്തുന്നതിന് സഹായിച്ചു. കോഴിക്കോട്ടും, ആലപ്പുഴയിലും, പൊന്നാനിയിലും മറ്റും വക്കീൽ ഗുമസ്തനായി ജോലി ചെയ്തിരുന്നു.
മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേയ്ക്കു മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും, നൈർമല്യവും ഇടശ്ശേരി ക്കവിതകളുടെ മുഖമുദ്രകളാണ്. ഗ്രാമത്തിൻ്റെ വിശുദ്ധിയോടൊപ്പം മാതൃപുത്രബന്ധം, സഹോദരീ സഹോദര ബന്ധം, ദേശീയ ബോധം, മത സഹിഷ്ണുത, കൃഷി, കർഷക തൊഴിലാളികൾ, മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിങ്ങനെ സാമൂഹിക ജീവിതത്തിൻ്റെ എല്ലാ വശങ്ങളും അദ്ദേഹത്തിൻ്റെ കവിതകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതെല്ലാം വള്ളുവനാടൻ ശൈലിയിൽ ആവിഷ്ക്കരിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നതും ഒരു പ്രത്യേകതയാണ്!
തനി നാടൻ ശൈലികളുടെ അകൃത്രിമമായ സൗന്ദര്യം ആ കവിതകളിൽ കണ്ടെത്താൻ കഴിയും. കേരളത്തിലെ വയലേലകൾ, കുന്നിൻ ചെരിവുകൾ,
ഇടവഴികൾ, പഴമൊഴികൾ, നാടോടിക്കഥകൾ, ഐതിഹ്യങ്ങൾ തുടങ്ങിയവയുടെയൊക്കെ താളവും, തനിമയും, സ്വപ്ന്ദനങ്ങളും ഇടശ്ശേരിക്കവിതകൾക്ക് പുതിയൊരു മാനം നൽകുന്നു. നാഗരിക ജീവിതത്തിൻ്റെ പ്രൗഢിയിലും, പുറംപൂച്ചിലും, കൃത്രിമത്വത്തിലും ഇടശ്ശേരിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
അളകാവലി, പുത്തൻ കലവും അരിവാളും, കറുത്ത ചെട്ടിച്ചികൾ, തത്ത്വശാസ്ത്രങ്ങൾ ഉറങ്ങുമ്പോൾ, കാവിലെപ്പാട്ട്, ഒരു പിടി നെല്ലിക്ക, ത്രിവിക്രമൻ നമ്പൂതിരി, കുങ്കുമപ്രഭാതം, ലഘുഗാനങ്ങൾ, അന്തിത്തിരി, പൂതപ്പാട്ട് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കവിതകൾക്കു പുറമേ ഏതാനും നാടകങ്ങളും ഇടശ്ശേരി രചിച്ചിട്ടുണ്ട്. കൂട്ടുകൃഷി, തൊടിയിൽ പടരാത്ത മുല്ല, അലമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും തുടങ്ങിയവയാണ് ഇടശ്ശേരി എഴുതിയ പ്രധാന നാടകങ്ങൾ.
മലയാളമനസ്സിൽ നിദ്രാണമായിക്കിടക്കുന്ന മാതൃഭാവത്തെ അതിൻ്റെ സകല ഫലിതത്തോടും കൂടി ഇടശ്ശേരി ആവിഷ്ക്കരിക്കുന്നു. മിത്തുകളുടെയും ബിംബങ്ങളുടെയും ഇഴ ചേർപ്പിലൂടെയാണ് കവി ഇതു സാധിക്കുന്നത്. പൂതപ്പാട്ടും,കാവിലെ പാട്ടും ഇതിനുദാഹരണങ്ങളാണ്. പൂതം തട്ടിക്കൊണ്ടുപോയ ശിശുവിനെ തിരിച്ചു കിട്ടാൻ വേണ്ടിയുള്ള അമ്മയുടെ പോരാട്ടം പ്രസിദ്ധമാണ്. അമ്മയുടെ സ്നേഹവായ്പും ആ സ്നേഹത്തിൽ നിന്നുയിർക്കൊണ്ട തൻ്റേടവും കൂടിച്ചേർന്നാണ് പൂതപ്പാട്ടിൻ്റെ ആവിർഭാവം!
മാതൃത്വത്തിൻ്റെ ശക്തിക്കു മുമ്പിൽ മറ്റെല്ലാ ശക്തികളും പരാജയപ്പെട്ടുപോകുമെന്നു തെളിയിക്കുന്ന കവിതയാണ് പൂതപ്പാട്ട് സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടാൻ വേണ്ടി പൂതത്തെ പരാജയപ്പെടുത്തുന്ന അമ്മയെ അവതരിപ്പിക്കുന്ന നാടോടിക്കഥയാണ് ഇതിലെ ഇതിവൃത്തം.
പുത്തൻകലവും അരിവാളും, പണിമുടക്കം എന്നീ കവിതകൾ വിപ്ളവാഹ്വാനമുള്ളവയാണ്. പാടത്തു വിതച്ച വിത്ത് കൊയ്യാൻ പാകമായപ്പോൾ അതു സാധിക്കാതെ നിയമത്തിനു മുൻപിൽ നിസ്സഹായനായി നിൽക്കുന്ന കർഷകനെ പുത്തൻ കലവും അരിവാളും എന്ന കവിതയിൽ കാണാം.
“അധികാരം കൊയ്യണമാദ്യം നാം,അതിനു മേലാകട്ടെ പൊന്നാര്യൻ” എന്നു പറയുവാൻ പ്രേരിപ്പിക്കുന്ന സന്ദർഭമാണിത്.
‘പണിമുടക്കം’ ത്തിലെ തൊഴിലാളികൾ അക്രമ മാർഗ്ഗത്തിൽ വിശ്വസിക്കുന്നവരല്ല. പക്ഷേ അവരുടെ അവസ്ഥ ദയനീയമാണ്.
” കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേയ്ക്കു നമ്മൾ”
ജീവിതക്ലേശങ്ങളെ ശക്തിപൂർവ്വം നേരിട്ടു മുന്നേറുവാൻ മനുഷ്യനെ ഉദ്ബോധിപ്പിക്കുന്ന കവിതയാണിത്.
കാർഷിക പ്രശ്നങ്ങളിലും സാമൂഹ്യബന്ധങ്ങളിലും ഉണ്ടാകേണ്ട ഐക്യബോധത്തിൻ്റെ ആവശ്യകത ആവിഷ്കരിക്കുന്ന നാടകമാണ് കൂട്ടു കൃഷി!
സ്വാതന്ത്ര്യസമരകാലത്ത് ദേശീയവാദികളോടൊപ്പം നിന്ന ഇടശ്ശേരി തികഞ്ഞ ഗാന്ധി ഭക്തൻ ആയിരുന്നു.
‘നമ്മൾക്കു വേണ്ടി ജനിച്ചു ഗാന്ധി
നമ്മൾക്കു വേണ്ടി
മരിച്ചു ഗാന്ധി
നമ്മൾക്കു വേണ്ടിയപ്പുണ്യവാൻ്റെ
പൊൻമെയ്യിൻ ചാമ്പലീയാറ്റിലുണ്ടേ…”
ലളിതമായ ഭാഷയിൽ ഹൃദയസ്പർശിയായ വിധത്തിൽ ഗാന്ധിജിയെ സ്മരിക്കുന്നു.
ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ,
വൃത്തികെട്ടി, വൃത്തി കെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ…
എന്നു പ്രസ്താവിക്കുന്ന കവി അനാവശ്യമായ പൊങ്ങച്ചത്തെയും, ആർഭാടത്തേയും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.
ഇദ്ദേഹത്തിൻ്റെ കാവിലെ പാട്ട് എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിയുടെയും, ഒരു പിടി നെല്ലിക്ക കേരള സാഹിത്യ അക്കാദമിയുടെയും പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
1938 ൽ എടക്കണ്ടിയിൽ ജാനകിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു. കഥാകൃത്ത് ഇ. ഹരികുമാർ അദ്ദേഹത്തിൻ്റെ മകനാണ്.
പ്രകൃതിയെ സ്നേഹിച്ചു കൊണ്ട് പച്ച മനുഷ്യരുടെ കഥയിലൂടെ ശക്തിയുടെ കവിയായി തീർന്ന ഇടശ്ശേരി 1974 ഒക്ടോബർ പതിനാറാം തീയതി പ്രകൃതിയിൽ ലയിച്ചു.
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Raju Sankarathil SirwithMalayali Manasu


നല്ല അവതരണം
കാവിലെപ്പാട്ട്, ഒരു പിടി നെല്ലിക്ക, ത്രിവിക്രമൻ നമ്പൂതിരി, കുങ്കുമപ്രഭാതം, ലഘുഗാനങ്ങൾ, അന്തിത്തിരി, തുടങ്ങി ഒട്ടേറെ കൃതികൾ ഉണ്ടെങ്കിലും അമ്മയുടെ നൊമ്പരം എടുത്തു കാട്ടുന്ന പുതപ്പാട്ട് ആണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്..
നല്ല അവതരണം
ശക്തിയുടെ കവിയെ ശക്തമായി തന്നെ പരിചയ പ്പെടുത്തി. മഴയായും കാറ്റായും വന്നു പൂതം എന്നിട്ടും മകനു വേണ്ടി കുലുങ്ങാത്ത അമ്മമനസ്സിനെ ഇതുപോലെ വരച്ചിട്ട കവി വേറെയു ണ്ടോ? കുഴിവെട്ടി വേദനകൾ മൂടി മുന്നേറാൻ ആഹ്വാനം ചെയ്ത കവി ‘
കവിയും, നാടക കൃത്തുമായ ഇടശ്ശേരിയെ കുറിച്ച കൂടുതൽ അറിയാൻ കഴിഞ്ഞു.
നല്ല അവതരണം. ആശംസകൾ പ്രഭ.