തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 65,480 രൂപയാണ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8185 രൂപയായി. കഴിഞ്ഞ നാലു ദിവസത്തിനിടെ 1000 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. മാർച്ച് 20 നാണ് ആദ്യമായി സ്വർണവില 66,000 തൊട്ടത്. ദിവസങ്ങള്‍ക്കകം 66,000 കടന്ന് കുതിച്ച സ്വർണവിലയാണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം. ഒരു ഗ്രാം 18 കാരറ്റ് സ്വരണത്തിന്റെ വില 6,697 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 110 രൂപയാണ്.
1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നിലവിലെ ഇടിവ് വിവാഹ സീസണിന് മുന്നോടിയായി ആഭരണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഇപ്പോഴത്തെ ഇടിവ് ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.