മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേര്‍ക്ക് പുറമെ നൂറോളം തെരുവു നായകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തിരുവല്ലയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധയുടെ സ്ഥിരീകരണം.
കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നായയെ പുറത്തെടുത്ത് പരിശോധനക്കായി കൊണ്ടുപോയി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് 3 വയസ്സുകാരി ഉള്‍പ്പെടെ 77 ആളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്‍. ജംഗ്ഷന്‍, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായിരുന്നു നായയുടെ കടിയേറ്റത്. നായയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്ത നായയെ നാട്ടുകാര്‍ കുഴിച്ചുമൂടി. നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ കുഴിച്ചിട്ടതില്‍ പ്രതിഷേധമുയര്‍ന്നതോടെ നായയെ പുറത്തെടുത്തു പരിശോധനയ്ക്ക് അയച്ചു.
നിലവിലെ സാഹചര്യത്തിൽ വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍.അജിയുടെ നേതൃത്വത്തില്‍ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗണ്‍ എന്നിവിടങ്ങളില്‍ നായയുടെ കടിയേറ്റ ചില നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് വലിയ വെല്ലുവിളിയായി മാറിയതോടെ പ്രദേശവാസികളില്‍ ഭീതിയുയര്‍ന്നു.
പ്രാഥമിക പരിശോധനയില്‍ ചത്ത നായയ്ക്ക് പേവിഷബാധയുണ്ടെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് 2 ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നു അറിയിച്ചു. പേബാധിത നായ സഞ്ചരിച്ച റൂട്ടിലെ കൂടുതല്‍ തെരുവുനായകള്‍ക്കു വാക്‌സിനേഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും ഡോഗ് ക്യാച്ചറെ നിയോഗിച്ചതായും ആക്ടിങ് ചെയര്‍പേഴ്സണ്‍ ടി.കൃഷ്ണകുമാരി പറഞ്ഞു.