ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിൽ മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.മാർക്കറ്റിൽ നിന്ന് പച്ചക്കറികൾ വാങ്ങി മടങ്ങുമ്പോൾ ടോൾ ബൂത്തിന് സമീപം വെച്ച് നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണ യുവാവിന്റെ അരക്കെട്ടിനും പരിക്ക് പറ്റിയിട്ടുണ്ട്. അരവിന്ദിനെ ആദ്യം സാരംഗ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഷാജാപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഫോൺ പുതുതായി വാങ്ങിയതാണെന്നും രാത്രി മുഴുവൻ ചാർജ് ചെയ്തതാണെന്നും സഹോദരൻ പറഞ്ഞു.
അതിനിടെ, യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് മൊബൈൽ ഫോണുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുവാവിനെ ചികിത്സിച്ച ഡോ. നാഗർ പറഞ്ഞു.