അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികൾ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്.
ബ്രിജേഷ്കുമാർ (40), ഭാഗ്യ ജാഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു. മുങ്ങിമരിച്ചുവെന്നാണ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്കുമാറും ഭാര്യയും ചികിത്സയിലാണ്.
വാർത്ത സ്ഥിരീകരിച്ച് കുടുംബവും രംഗത്തെത്തി. ബോട്ട് മറിഞ്ഞതിനെക്കുറിച്ചുള്ള വാർത്തകൾ ഞങ്ങൾ കണ്ടു. മുങ്ങിമരിച്ചതായി കരുതുന്ന രണ്ട് കുട്ടികളുടെ പേരുകൾ പ്രിൻസ്, മഹി എന്നിവരാണെന്ന് മനസ്സിലാക്കി, പക്ഷേ മാതാപിതാക്കളുടെ പേരുകൾ അന്ന് സ്ഥിരീകരിക്കാത്തതിനാൽ ഞങ്ങളുടെ കുടുംബമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പിന്നീട് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രണ്ട് കുട്ടികളുടെ മരണത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചു.
ബ്രിജേഷ് കോമയിലാണെന്നും ജാഗ്രതിയും ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലാണെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു. കുടുംബത്തിലെ ഒരാൾക്ക് അവരെ കാണാൻ പോകാൻ അനുവാദം ലഭിക്കണമെന്ന് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂവെന്ന് ബന്ധു അനിൽ പറഞ്ഞു. അഹമ്മദാബാദിലെ നാന ചിലോഡയിലാണ് ഇവരുടെ സ്വദേശം. നാട്ടിൽ ബിസിനസ് നടത്തി കടം വന്നപ്പോഴാണ് അവർ നാടുവിട്ടത്. ആദ്യം ലണ്ടനിലായിരുന്നു. അവിടെനിന്നാണ് അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
സഹോദരങ്ങളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അമേരിക്കൻ സ്വപ്നങ്ങളെക്കുറിച്ച് ആരോടും സൂചന നൽകിയികുന്നില്ല. മെയ് 5 നാണ് കാലിഫോർണിയയിലെ ഡെൽ മാറിലെ ഒരു ബീച്ചിൽ ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രിൻസിന്റെ മൃതദേഹങ്ങൾ ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും ബ്രിജേഷ്കുമാറും ജാഗ്രതിയും ഉൾപ്പെടെ നാല് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു.