അമേരിക്കയും യുഎഇയും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ മടക്കം.സൗദി അറേബ്യ , ഖത്തർ, യുഎഇ എന്നീ മൂന്ന് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അബുദാബിയിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിൽ 20,000 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ മടക്കം. വ്യോമയാനം, പ്രകൃതിവാതക ഉൽപ്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകൾ ഒപ്പുവെച്ചത്.
അബുദാബിയിൽ പുതിയ യുഎഇ-യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പസ് തുറക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അടുത്ത പത്ത് വർഷത്തിനുള്ളിൽ യുഎസിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന വൻ പദ്ധതിയും യുഎഇ പ്രഖ്യാപിച്ചു.
യുഎഇ-അമേരിക്ക ബന്ധം വളർത്തുന്നതിൽ പ്രത്യേക പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യുഎഇയുടെ ‘ഓർഡർ ഓഫ് സായിദ്’ ബഹുമതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു.
അബുദാബിയിലെ ഷെയ്‌ഖ് സായിദ് ഗ്രാൻഡ് പള്ളി സന്ദർശിച്ച ട്രംപ് പിന്നീട് ഖസർ അൽ വഥനിൽ ഷെയ്‌ഖ് മുഹമ്മദ് ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്തു. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.