ആലപ്പുഴ :- ആലപ്പുഴ തലവടി പഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ രഘു പി ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്.
കേരളത്തിൽ ഈ വർഷം കോളറ ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് രഘു. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63 കാരൻ മരിച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ രോഗം റിപ്പോർട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമിൽ 26കാരൻ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായിരുന്നില്ല.
ലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്. വയറിളക്കവും ഛർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മർദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകൾക്കുമുണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ രോഗത്തിന്റെ ലക്ഷണങ്ങളാണ്.