ക്രെഡിറ്റ് കാര്‍ഡിലെ ചെറിയൊരു തുക തിരിച്ചടയ്ക്കാന്‍ ഏതാനും ദിവസം വൈകിയതിന് ഉപഭോക്താവിന് ബാങ്ക് ജീവനക്കാരിയുടെ ഭീഷണി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജീവനക്കാരിയുടെ ഭീഷണി സന്ദേശം ഉപഭോക്താവ് സാമൂഹികമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ടു. ചണ്ഡീഗഡ് സ്വദേശിയായ രത്തന്‍ ധില്ലിയോണ്‍ എന്ന ഉപഭോക്താവാണ് എസ്ബിഐ ജീവനക്കാരിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ബാങ്കിന്റെ ഏജന്റിന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടിയില്‍ ബാങ്ക് മാപ്പ് പറയണമെന്നും രത്തന്‍ ആവശ്യപ്പെട്ടു.
തന്റെ പ്രശ്‌നം പരിഹരിക്കുന്നതിലും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിലും എസ്ബിഐ പരാജയപ്പെട്ടുവെന്നും ബാങ്കിലെ തന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ ക്ലോസ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ഈ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് ഒരു തട്ടിപ്പ് സന്ദേശം അല്ലെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? അതെ ഇത് എസ്ബിഐയില്‍ നിന്നുള്ള ഔദ്യോഗിക സന്ദേശമാണ്! ഇതുപോലൊരു സന്ദേശം അയക്കാനുള്ള ധൈര്യം അവിശ്വസനീയമാണ്, ‘‘തനിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ചസന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് ധില്ലണ്‍ പറഞ്ഞു.
“പരിശോധിച്ചപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ 2000-3000 രൂപയുടെ കുടിശ്ശിക ഉള്ളതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരി എന്റെ എല്ലാ വിശദാംശങ്ങളും പരിശോധിച്ചു. അവര്‍ എസ്ബിഐയില്‍ നിന്നുള്ളയാളാണ്. ഇത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണ്. ബാങ്ക് എന്നോട് ക്ഷമാപണം നടത്തണം. അവര്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അവര്‍ ഉപയോഗിച്ച ഭാഷയുടെ പേരില്‍ ഞാന്‍ അവര്‍ക്കെതിരേ കേസ് കൊടുക്കും. ഇത് തികച്ചും ദയനീയമാണ്. ഞാന്‍ ഇന്ന് തന്നെ എന്റെ എല്ലാ എസ്ബിഐ അക്കൗണ്ടുകളും ക്ലോസ് ചെയ്യും,’’ ധില്ലണ്‍ പറഞ്ഞു.
‘ബാങ്ക് പണം വെറുതേ തരുന്നത് അല്ല. അത് നിങ്ങള്‍ ഉപയോഗിച്ചിട്ട് ഇരിക്കുകയല്ലേ. നിങ്ങള്‍ ഒരു തട്ടിപ്പുകാരനെപോലെയാണ് പെരുമാറുന്നത്. ബാങ്കിന്റെ പണം അധികകാലം കുടിശ്ശികയായി കിടക്കാന്‍ അനുവദിക്കില്ല. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ തിരിച്ചുപിടിക്കും, അതും പലിശ സഹിതം. അത് നടപ്പിലാക്കുന്നതിന് മുമ്പ് ഈ മാസത്തെ നിങ്ങളുടെ തുക തിരിച്ച് അടയ്ക്കുക,’’ ജീവനക്കാരി അയച്ചതായി അവകാശപ്പെട്ട് ധില്ലോൺ പങ്കുവെച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു
ധില്ലോണിന്റെ പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോസ്റ്റിന് എസ്ബിഐയും മറുപടിയുമായി രംഗത്തെത്തി. ‘‘നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞങ്ങളുടെ പ്രതിനിധി ഉടന്‍ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും,’’ എസ്ബിഐ വ്യക്തമാക്കി.