തുർക്കിയുടെ സെലബി ഏവിയേഷൻ ഹോൾഡിംഗിന്റെ കീഴിൽ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ജോലി കരാർ റദ്ദാക്കി. തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലും (പിഒകെ) ഇന്ത്യ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്ത് പശ്ചാത്തലത്തിലാണ് കരാർ റദ്ദാക്കിയത്. ഇന്ത്യയെ ആക്രമിക്കുന്നതിനായി തുർക്കി ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്.
സെലബി വ്യോമയാന സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചില വീഴ്ചകൾ വരുത്തിയതായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) കണ്ടെത്തിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു . ഭൂമിശാസ്ത്രപരമായ അപകടസാധ്യതകൾ കണക്കിലെടുത്താണ് സെലിവ് ഏവിയേഷന്റെ സുരക്ഷാ അനുമതി നീക്കം ചെയ്തതെന്ന് ബിസിഎഎസ് വ്യക്തമാക്കി. തുർക്കി പാകിസ്ഥാന് ആയുധങ്ങൾ നൽകിയിരുന്നു.
BCAS ഡയറക്ടർ ജനറലിന്റെ അംഗീകാരത്തോടെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, 2022 നവംബർ 21 ന് ആദ്യം അനുവദിച്ച സെലിബിയുടെ സുരക്ഷാ ക്ലിയറൻസ്, ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം റദ്ദാക്കിയതായി പറയുന്നു.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളിൽ സെലബി പ്രവർത്തിക്കുന്നുണ്ട്. മുംബൈ, കൊച്ചി, കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.
2008-ൽ ആണ് ഇന്ത്യയിൽ സെലബി പ്രവർത്തനം ആരംഭിച്ചത്. യാത്രക്കാരെ കൈകാര്യം ചെയ്യൽ, റാമ്പ് പ്രവർത്തനങ്ങൾ, ലോഡ് നിയന്ത്രണം, ഫ്ലൈറ്റ് പ്രവർത്തനങ്ങൾ, കാർഗോ, പോസ്റ്റൽ സേവനങ്ങൾ, വെയർഹൗസ് മാനേജ്മെന്റ്, ബ്രിഡ്ജ്-മൗണ്ടഡ് ഉപകരണങ്ങൾ, ജനറൽ ഏവിയേഷൻ സപ്പോർട്ട് എന്നിവയാണ് കമ്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നത്. ഇന്ത്യയിൽ പ്രതിവർഷം 58,000-ത്തിലധികം വിമാനങ്ങളും 5,40,000 ടൺ കാർഗോയും സെലിബി കൈകാര്യം ചെയ്യുന്നു, ഏകദേശം 7,800 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.